കൊൽക്കത്ത : ടിഎംസിയുടെ അനധികൃത സ്വത്ത് സമ്പാദനമാർഗ്ഗങ്ങൾക്ക് പൂട്ടിട്ട് സുവേന്ദു സർക്കാർ . ബംഗാളിൽ ടിഎം സി നടത്തിയിരുന്ന എല്ലാ അനധികൃത പണപ്പിരിവ് കേന്ദ്രങ്ങളും ബിജെപി സർക്കാർ അടച്ചു പൂട്ടി.
സിലിഗുരി-ഫുൽബാരി ബൈപാസിലും സൗത്ത് 24 പർഗാനാസിലുമുള്ള അനധികൃത ടോൾ ബൂത്തുകൾ അടച്ചുപൂട്ടി. ഈ അനധികൃത ടോൾ പിരിവിൽ ഏർപ്പെട്ടവരെ അറസ്റ്റ് ചെയ്തു. ബിജെപി സർക്കാർ രൂപീകരിക്കുന്ന നിമിഷം പൊതുജനങ്ങൾ ഇത്തരം നിയമവിരുദ്ധ കൊള്ളയടിയിൽ നിന്ന് മുക്തരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആവർത്തിച്ച് പ്രസ്താവിച്ചിരുന്നു.
സർക്കാരിന്റെ ഔദ്യോഗിക അനുമതിയില്ലാതെ പ്രവർത്തിക്കുന്ന എല്ലാ അനധികൃത ടോൾ പോയിന്റുകളും, ഡ്രോപ്പ് ഗേറ്റുകളും, ബാരിക്കേഡുകളും ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടുകൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി മനോജ് കുമാർ അഗർവാളാണ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ള അനധികൃത കൊള്ളയടിക്കൽ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും പോലീസ് സേനകൾക്കും നിർദ്ദേശം നൽകി.
ഭാവിയിൽ ഈ കേന്ദ്രങ്ങൾ വീണ്ടും സജീവമാകാതിരിക്കാനുള്ള മുൻ കരുതലുകളും ഉറപ്പ് വരുത്തും .അനധികൃതമായി ജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തിയ നിരവധി ടിഎം സി നേതാക്കളാണ് പിടിയിലായത്. ഇത്തരത്തിൽ അനധികൃതമായി പണം തട്ടിച്ച ടിഎംസി ട്രേഡ് യൂണിയൻ നേതാവ് രാജു അലുവാലിയയെ അസൻസോൾ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ടിഎംസി പാർട്ടി നേതാക്കൾ പാർട്ടി ആവശ്യങ്ങൾക്കായും, വ്യക്തിപരമായ ആവശ്യങ്ങൾക്കായും ഇത്തരത്തിൽ നാട്ടുകാരിൽ നിന്ന് പണം പിരിച്ചിരുന്നു. പണം നൽകാൻ വിസമ്മതിക്കുന്നവരെ ക്രൂരമർദ്ദനത്തിനുമിരയാക്കിയിരുന്നു.
















