ചെന്നൈ: കഴിഞ്ഞ ദിവസമാണ് പ്രശസ്ത തമിഴ് നടൻ ജയം രവി ഭാര്യയ്‌ക്കും, ഭാര്യാകുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഭാര്യ തന്നെ അടിമയായാണ് കാണുന്നതെന്നും, വിവാഹമോചനം കഴിയുന്നതുവരെ താൻ ഇനി അഭിനയിക്കില്ലെന്നുമാണ് ജയം രവി പറഞ്ഞത്.
എന്നാൽ ഇപ്പോൾ ജയം രവി പറഞ്ഞ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ആർതിയുടെ മാതാവ് സുജാത . ജയം രവി ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തെളിയിക്കാൻ അവർ വെല്ലുവിളിച്ചു.രവിയുടെ ബാങ്ക് അക്കൗണ്ട് മാനേജ്‌മെന്റിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചും സുജാത സംസാരിച്ചു .
” അവർ ഭാര്യാഭർത്താക്കന്മാരാണ്. പരസ്പര വിശ്വാസത്തിലാണ് അവർ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. അതിൽ എന്താണ് തെറ്റ്? ഒരു മൂന്നാം കക്ഷി അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ടെങ്കിൽ അത് തെറ്റാണ്. പക്ഷേ ഭാര്യ അത് കൈകാര്യം ചെയ്യുന്നെങ്കിൽ എന്താണ് തെറ്റ്? 20 വർഷമായി നിലവിലില്ലാത്ത ഒരു പ്രശ്‌നം പെട്ടെന്ന് ഉയർന്നുവന്നത് എന്തുകൊണ്ടാണ്?” സുജാത ചോദിച്ചു.
സുജാത എടുത്ത വൻ ബിസിനസ് വായ്‌പകൾക്ക് ജാമ്യക്കാരനാകാൻ തന്നെ സമ്മർദ്ദത്തിലാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും ജയം രവി ആരോപിച്ചിരുന്നു . ഇതിന് മറുപടിയായി, 100 കോടിയിലധികം രൂപയുടെ സിനിമാ വ്യവസായ വായ്‌പകൾ താൻ വ്യക്തിപരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഏതെങ്കിലും സാമ്പത്തിക നേട്ടത്തിനായി ജയം രവിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്നും സുജാത വ്യക്തമാക്കി.
കുട്ടികളെ കാണാൻ അനുവദിക്കില്ലെന്നത് കള്ളമാണെന്നും സുജാത പറഞ്ഞു. ഇക്കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ ഇതിനെ പറ്റി യാതൊന്നും സംസാരിച്ചിട്ടില്ല. ജയം രവിയെ താൻ മകനെ പോലെയാണ് കണ്ടിരുന്നത് , മകളുടെ സന്തോഷം മാത്രമല്ല കുടുംബത്തിന്റെ ക്ഷേമമാണ് തനിക്ക് വേണ്ടതെന്നും സുജാത പറഞ്ഞു.
അതേസമയം ജയം രവിയ്‌ക്ക് മറുപടിയെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുമായി ഭാര്യ ആർതിയുമെത്തി. ‘ഉറങ്ങുന്ന സിംഹത്തെ ഒരിക്കലും ഉണർത്തരുത്. അത് ഒരു അമ്മ സിംഹമാണെങ്കിൽ, ദൈവം അതിനെ സഹായിക്കും. എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത് അല്ലെങ്കിൽ അനാവശ്യമായി മുതലെടുക്കരുത്’ എന്ന് ആരതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.
“എന്റെ കുട്ടികളെയും എന്റെ അന്തസ്സിനെയും സംരക്ഷിക്കാൻ വേണ്ടി ആവശ്യമെങ്കിൽ, എന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് ലോകത്തെ സത്യവുമായി നേരിടും. കാരണം സത്യം എപ്പോഴും ജയിക്കും,” എന്നും ആർതി പറഞ്ഞു. നടിയും രാഷ്‌ട്രീയക്കാരിയുമായ ഖുശ്ബു സുന്ദറും ആരതിയുടെ പോസ്റ്റിന് പിന്തുണ അറിയിച്ചു.
















