യൂറോപ്യന്‍ ശക്തികളുടെ ആഗമനം കേരളത്തിന്റെ രാഷ്‌ട്രീയ- സാംസ്‌കാരിക രംഗങ്ങളില്‍ വിവിധതരത്തിലുള്ള പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് മിഷണറിമാരുടെ മതപരിവര്‍ത്തന യത്‌നങ്ങള്‍. ക്രിസ്തുമത സുവിശേഷങ്ങളുമായി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം മിഷണറിമാര്‍ കൊളോണിയല്‍ വാഴ്ചക്കാലത്ത് കേരളത്തില്‍ എത്തുകയുണ്ടായി. ജനക്ഷേമകരങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ തദ്ദേശവാസികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ ശ്രമിച്ചു. ജനങ്ങളുമായി അടുത്തിടപഴകുന്നതിന് നാട്ടുഭാഷ പഠിക്കേണ്ടത് അനിവാര്യമായിരുന്നു. അതിന്റെ ഭാഗമായി മിഷണറിമാര്‍ ഭാഷാ പഠന സാമഗ്രികള്‍ തയ്യാറാക്കുകയും യേശുവിന്റെ സന്ദേശം നാട്ടുകാര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ പാകത്തില്‍ നാട്ടുഭാഷയില്‍ ഗ്രന്ഥങ്ങളും കുറിപ്പുകളും തയ്യാറാക്കുകയും ചെയ്തു. അങ്ങനെ മലയാളഭാഷയില്‍ മിഷണറിമാര്‍ രചിച്ച കൃതികളെ മൊത്തത്തില്‍ മിഷണറി മലയാളസാഹിത്യം എന്ന പേരില്‍ വ്യവഹരിക്കുന്നു. വേദ തര്‍ക്കം, സംക്ഷേപവേദാര്‍ത്ഥം, ജ്ഞാനമുത്തുമാല എന്നിവ അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ്.
പാതിരി മലയാളം അഥവാ മിഷണറി ഗദ്യം മലയാള ഭാഷയില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, മറാത്തി തുടങ്ങിയ പല ഭാരതീയ ഭാഷകളിലും ക്രിസ്ത്യന്‍ മിഷണറിമാരുടെ ഭാഷാ വിഷയകമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മലയാളഭാഷയുടേയും സാഹിത്യത്തിന്റെയും രൂപപരവും ഭാവപരവുമായ വളര്‍ച്ചയ്‌ക്കും വികാസത്തിനും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കുറേയധികം സഹായകമായിട്ടുണ്ട്.
ക്രിസ്തുവര്‍ഷാരംഭം മുതല്‍ക്ക് തന്നെ ഭാരതത്തിന് പുറത്തുനിന്നും ക്രിസ്തുമതാനുയായികള്‍ വന്നുകൊണ്ടിരുന്നെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം മതപ്രചരണാര്‍ത്ഥം ഇവിടെയെത്തിയ സഭാ പ്രതിനിധികളെയാണ് മിഷണറിമാരെന്ന് പറയുന്നത്. 1811ല്‍ കേരളത്തില്‍ എത്തിയ സെന്റ് ഫ്രാന്‍സിസ് സേവിയറിനോടു കൂടിയാണ് മിഷണറിമാര്‍ക്ക് പ്രാധാന്യം ഉണ്ടാകുന്നത്. പോര്‍ട്ടുഗല്‍, സ്‌പെയിന്‍, പോളണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഇംഗ്ലണ്ട് തുടങ്ങിയ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം മിഷണറിമാര്‍ കേരളത്തില്‍ വന്നു. മതപ്രചാരണം ആയിരുന്നു അവരുടെ മുഖ്യലക്ഷ്യമെങ്കിലും വിവിധ ഭാഷകള്‍ പഠിച്ച് അവയെ പരിപോഷിപ്പിക്കുന്ന കാര്യത്തില്‍ അവരില്‍ ചിലര്‍ പ്രത്യേക താല്‍പ്പര്യം എടുക്കുകയുണ്ടായി.
പതിനാറാം നൂറ്റാണ്ട് കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ഘട്ടത്തെ കുറിക്കുന്നതാണ്. ഇവിടെ നിലനിന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയിലേക്കാണ് പോര്‍ട്ടുഗീസുകാര്‍ കടന്നുവന്നത്. കേന്ദ്രീകൃത ഭരണസമ്പ്രദായം അവസാനിച്ചതും, ഫ്യൂഡല്‍ സമ്പദ്ഘടനയുടെ തകര്‍ച്ചയും പോര്‍ട്ടുഗീസുകാര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചു കൊടുത്തു. കേരളത്തില്‍ അധീശത്വം നേടിയെടുക്കുന്നതിനും മതപരിവര്‍ത്തനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുമുള്ള ശ്രമത്തില്‍ അവര്‍ വ്യാപൃതരായി. അന്തരീക്ഷം തികച്ചും അനുകൂലമായിരുന്നു. മതവിശ്വാസവും സാമൂഹിക പരിസരവും ശിഥിലീകൃതമായിരുന്നതിനാല്‍ പുതുതായ മതചിന്തകള്‍ക്കു മേച്ചില്‍ സ്ഥലം ലഭിക്കുന്നതിന് പ്രയാസമുണ്ടായില്ല. അവരുടെ കൈവശമാകട്ടെ പുതിയ മതവും നവീന ചിന്താരീതികളും ഉണ്ടായിരുന്നു താനും. അതുപയോഗിച്ച് ഇവിടുത്തെ സാമൂഹിക ജീവിതത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ക്രിസ്തുമത സന്ദേശങ്ങള്‍ ജനഹൃദയങ്ങളെ പിടിച്ചടക്കുവാന്‍ പര്യാപ്തമായിരുന്നു.ഈ സന്ദേശ പ്രചാരണത്തിനുള്ള ഉപാധി എന്ന നിലയിലാണ് മിഷണറിമാര്‍ ഭാഷയെ ഉപയോഗിച്ചത്. ഇവിടെ ഉപയോഗിച്ചിരുന്ന ഗദ്യം ശാസനങ്ങളിലും കൂത്ത്, കൂടിയാട്ടം മുതലായവയുടെ ആട്ടപ്രകാരങ്ങളിലും മറ്റുമായി രൂപപ്പെട്ട ഒന്നാണ്. ആ ശൈലിക്ക് മലയാളത്തില്‍ വേരുറപ്പിക്കാനായില്ല. സംസ്‌കൃതബദ്ധമായ നമ്പ്യാന്‍ തമിഴിന്റെ ശൈലിയിലേക്കാണത് പുരോഗമിച്ചത്. അതുകൊണ്ടുതന്നെ ആധുനിക ഗദ്യ ശൈലിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ അതിനു കഴിഞ്ഞില്ല. ഇത്തരം ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം നാം മിഷണറിമാരുടെ ഗദ്യത്തെ വിലയിരുത്താന്‍.
ക്രിസ്തുമത പ്രചാരണത്തിനിറങ്ങിയ മിഷണറിമാര്‍ സാധാരണക്കാരായ ജനങ്ങളുടെ ഇടയിലേക്കാണ് കടന്നുവന്നത്. അവരെ പഠിപ്പിക്കാന്‍, പരിവര്‍ത്തിപ്പിക്കാനും ശ്രമിച്ച പാതിരിമാര്‍ക്ക് അവരുമായി ആശയവിനിമയം നടത്തുന്നതിന് പര്യാപ്തമായ ഒരു പൊതു മാധ്യമത്തിന്റെ, ഭാഷയുടെ അഭാവം ഒരു പ്രതിബന്ധമായി അനുഭവപ്പെട്ടു. അതിനെ നേരിടാന്‍ പുരോഹിത വിഭാഗം തയ്യാറായി. കേരളത്തില്‍ പ്രചാരത്തിലിരുന്ന നാടോടി ഭാഷയെ ക്രോഡീകരിച്ച് ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു. അങ്ങനെ രൂപപ്പെട്ടതാണ് മിഷണറി ഗദ്യം അഥവാ പാതിരി മലയാളം. മിഷണറി വികാസത്തെ രണ്ടു ഘട്ടങ്ങളായി തിരിച്ച് കാണാം.
ഒന്നാംഘട്ടം എ.ഡി 16, 18 നൂറ്റാണ്ടുകള്‍
കത്തോലിക്കാ മിഷണറിമാരായിരുന്നു ഈ കാലഘട്ടത്തിലെ മലയാളഗദ്യത്തിന്റെ വികാസത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കിയത്. വ്യവഹാരഭാഷയുടെ ഉടലും ഉണ്മയും ഉള്‍ക്കൊണ്ട് ഒരു ഗദ്യശൈലി ഇക്കാലത്ത് രൂപപ്പെടുത്തി. ഈ കാലഘട്ടത്തില്‍ ഉണ്ടായ ഗദ്യ ഗ്രന്ഥകര്‍ത്താക്കള്‍ മിക്കവാറും ക്രിസ്തുമതക്കാരും മറുനാടന്‍ ക്രിസ്ത്യാനികളും ആയിരുന്നു. അവര്‍ പഠിച്ച ഭാഷയ്‌ക്ക് സ്വതന്ത്രമായി വ്യാകരണങ്ങള്‍ ചമയ്‌ക്കുവാനും മിഷണറിമാര്‍ പരിശ്രമിച്ചു. ചിരപരിചിതമായ പ്രാദേശിക ഭാഷയെ ഗദ്യരചനയ്‌ക്ക് സ്വീകരിക്കുവാന്‍ അവര്‍ക്ക് വൈഷമ്യം ഉണ്ടായില്ല. ഉദയംപേരൂര്‍ സുനഹദോസിലെ കാനോനകള്‍, വേദ തര്‍ക്കം, സംക്ഷേപവേദാര്‍ത്ഥം , ജ്ഞാനമുത്തുമാല, വര്‍ത്തമാന പുസ്തകം മുതലായവ ഉദാഹരണമായി പറയാം. രാഷ്‌ട്രീയ സാമൂഹിക വികാസങ്ങളും, മതപരമായ തര്‍ക്ക വിതര്‍ക്കങ്ങളും ഭാഷാ പുരോഗതിയില്‍ സ്വാധീനം ചെലുത്താറുണ്ട്. എഡി 16 കാലത്ത് ഇതെല്ലാം കേരളത്തില്‍ സംഭവിച്ചു. സാമാന്യ ജനങ്ങള്‍ക്ക് ക്രിസ്തുമതത്തിന്റെ പൊരുള്‍ വേര്‍തിരിച്ചു കൊടുക്കാന്‍ മിഷണറിമാര്‍ സാമാന്യ ജനങ്ങളുടെ ഭാഷ തന്നെ സ്വീകരിച്ചു. ഉദ്ദിഷ്ട ആശയങ്ങള്‍ അവതരിപ്പിക്കുവാന്‍ പദ ദാരിദ്ര്യം അനുഭവപ്പെട്ടപ്പോള്‍ മിഷണറിമാര്‍ ലത്തീന്‍, സുറിയാനി, പോര്‍ട്ടുഗീസ് തുടങ്ങിയ ഭാഷകളില്‍ നിന്നുതന്നെ പദങ്ങള്‍ ഉപയോഗിച്ചു. മതപരമായ സാങ്കേതിക സംജ്ഞകള്‍ അങ്ങനെ തന്നെ കടമെടുത്തു. സംസ്‌കൃതത്തിന്റെ അബദ്ധരൂപങ്ങളും ഇവര്‍ സ്വീകരിക്കുകയുണ്ടായി. ഇവയൊക്കെ കലര്‍ന്ന ആ മിശ്രഭാഷാ രൂപത്തെ പാതിരി മലയാളം എന്ന പരിഹാസപ്പേരിലാണ് ആഢ്യന്മാര്‍ വിളിച്ചുപോന്നത്. ആധുനിക മലയാള ഗദ്യത്തിന്റെ വേരുകള്‍ ഈ മിഷണറി ഗദ്യത്തില്‍ ഉണ്ടാവാം. പക്ഷേ ആധുനിക മലയാള ഭാഷയായി പരിണമിക്കുവാന്‍ ഈ ഗദ്യത്തിന് കഴിഞ്ഞില്ല. ആ ഭാഷ നമുക്കൊരു വഴിയായിത്തീര്‍ന്നില്ല.
രണ്ടാം ഘട്ടം എഡി 18, 19 നൂറ്റാണ്ടുകള്‍ ദക്ഷിണ കേരളത്തിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും ഉത്തരകേരളത്തില്‍ ബാസല്‍ മിഷനും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാലമാണിത്. അതോടൊപ്പം ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും മേഖലകളില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ക്ക് കഴിഞ്ഞു. ഈ കാലഘട്ടത്തിലെ ഭാഷാഗദ്യത്തിന്റെ സ്വഭാവം കേരളപ്പഴമ പോലെയുള്ള ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. 19-ാം നൂറ്റാണ്ടില്‍ നവോത്ഥാനത്തിന്റേതായ അന്വേഷണം കേരളീയ സാംസ്‌കാരിക ജീവിതത്തിലുണ്ടായി. മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനം മൂലം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കേരളത്തില്‍ പ്രചുരപ്രചാരം ലഭിച്ചു. അതുവരെ ഉപരി വര്‍ഗത്തിന് മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസം സാര്‍വത്രികമായിത്തീര്‍ന്നു. ഈ വളര്‍ച്ചയ്‌ക്കും വികാസത്തിനും ആക്കം കൂട്ടുവാന്‍ അച്ചടിക്കും പത്രപ്രവര്‍ത്തനത്തിനും കഴിഞ്ഞു. ബെഞ്ചമിന്‍ ബയ്‌ലിയും ഡോക്ടര്‍ ഗുണ്ടര്‍ട്ടും ബൈബിള്‍ വിവര്‍ത്തനത്തിന് മുതിര്‍ന്നതും ഭാഷാഗദ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് സഹായകമായി. വ്യാകരണപരമായ അരാജകത്വം അവസാനിക്കുകയും, വ്യവസ്ഥാപിതമായ ഗദ്യഭാഷാഘടന രൂപപ്പെടുകയും ചെയ്തു.
സാഹിത്യത്തിന് ആവശ്യമായ സൗന്ദര്യമില്ലായ്‌മ പാതിരി മലയാളത്തിന്റെ ഒരു പ്രശ്‌നമായി തീര്‍ന്നു. ‘ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ എന്ന അക്കാലത്തെ രചന വായിക്കുമ്പോള്‍ നമുക്ക് ഇക്കാര്യം മനസ്സിലാകും. നാം കര്‍ത്തരി ഭാഷയിലാണ് സംസാരിക്കുന്നതും എഴുതുന്നതും. അവര്‍ കര്‍മ്മണി ഭാഷയാണ് എഴുതാന്‍ ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ ഇതിന് കൃത്രിമത്വവും യാന്ത്രികതയും അനുഭവപ്പെട്ടു. ഗാംഭീര്യമുള്ള ആശയങ്ങളെയും ഭാവങ്ങളെയും ആവിഷ്‌കരിക്കാന്‍ ഉതകുമാറ് മുറുക്കമുള്ള ഒരു ഗദ്യം സൃഷ്ടിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. അവരുടെ ഗദ്യം പാട്ട് കൈവഴിയില്‍ രൂപപ്പെട്ടതും, വാമൊഴിത്തഴക്കം ഉള്ളതുമായിരുന്നു. ഇതിനു സമാന്തരമായി വന്ന എഴുത്തച്ഛന്‍ മലയാളമാകട്ടെ സാധാരണ മലയാളി സംസാരിക്കുന്ന ഭാഷയെ സാഹിത്യ രചനക്ക് യോജിക്കുന്ന തരത്തിലേക്ക് മാറ്റി. പാതിരിമാര്‍ സംസ്‌കൃത പദങ്ങളെ ഒഴിവാക്കി. പക്ഷേ എഴുത്തച്ഛന്‍ അന്നത്തെ മലയാളത്തിനു യോജിച്ച വിധം സംസ്‌കൃതപദങ്ങളെ ഭാഷയില്‍ ഉള്‍പ്പെടുത്തി. മണിപ്രവാളത്തില്‍ നിന്ന് വികസിച്ചു വന്ന മലയാളമാണ് എഴുത്തച്ഛന്‍ മലയാളമായി പരിണമിക്കുന്നത്. ആസ്വാദ്യകരവും ഗൗരവതരവുമായ കാര്യങ്ങള്‍ പറയാന്‍ ലളിതമായ ഭാഷ പോരാ എന്ന് എഴുത്തച്ഛന് തോന്നി. ഭാഷയും സംസ്‌കൃതവും യഥാവിധം കലര്‍ത്തി എഴുത്തച്ഛന്‍ സൃഷ്ടിച്ചെടുത്ത മലയാളമാണ് നമ്മള്‍ ഇന്ന് സംസാരിക്കുന്നതും എഴുതുന്നതുമായ മലയാളത്തിന് മാതൃകയായി തീര്‍ന്നിട്ടുള്ളത്. അതുകൊണ്ടാണ് നാം എഴുത്തച്ഛനെ ഭാഷാ പിതാവായി ആദരിക്കുന്നത്. പച്ചമലയാളത്തിലൂടെ എഴുത്തച്ഛന്‍ മലയാളത്തില്‍നിന്ന് മാറി നടക്കാന്‍ ശ്രമിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാനാവട്ടെ ‘നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമ ക്കണക്കേ ശരണം’ എന്നാണ് ഒടുവില്‍ പറഞ്ഞത്.
എഴുത്തച്ഛന്‍ ഭാഷ വരുന്ന ചില വഴികള്‍ കൂടി കാണുമ്പോള്‍ നമുക്ക് ഇക്കാര്യം മനസ്സിലാകും
1) ‘നരപാലകര്‍ ചിലരതിനു വിറച്ചാര്‍ നലമുടെ ജാനകി സന്തോഷിച്ചാള്‍ അരവാദികള്‍ ഭയമിടു മിടിധ്വനിയാല്‍ മയിലാ നന്ദിപ്പതുപോലെ’
(കണ്ണശ്ശ രാമായണം)
‘ഇടിവെട്ടീടും വണ്ണം വില്‍ മുറിഞ്ഞൊച്ച കേട്ടു നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ മൈഥിലി മയില്‍പ്പേടപോലെ സന്തോഷം പൂണ്ടാള്‍’
(അദ്ധ്യാത്മ രാമായണം)
2) ‘താരിടൈ മണം പുണര്‍ന്തു തരുനിരൈ തടൈന്തു പായ്ന്ത മാരുതതേവന്‍ വന്ത് വഴിയി തെന്റരുളിചെയ്താന്‍’
(രാമചരിതം)
‘നടവാനിന്നതു നേരത്തുദ്യാനാമോദത്തോടെയ്തിയ ദേഹം തടവീടും കാറ്റിന്‍ വഴി ചെന്നു സദാഗതി സുതനൊരു ശാല പുകുന്താന്‍’
(കണ്ണശ്ശരാമായണം)
‘കുസുമചയ സുരഭിയൊടു പവനനതി ഗൂഢമായ് കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടുപോ
യുടന്‍ ഉപവനവു മുരുതര തരു പ്രവരങ്ങളു മുന്നതമായുള്ള ശിംശിപാ വൃക്ഷവും അതി നികടമഖില ജഗദീശ്വരി തന്നെയു മാശുഗനാശു കാട്ടിക്കൊടുത്തീടിനാന്‍’
(അധ്യാത്മ രാമായണം)
ചിലയിടത്തെ വിഭക്ത്യന്ത സംസ്‌കൃത പ്രയോഗം ഒഴിച്ചു നിര്‍ത്തിയാല്‍ എഴുത്തച്ഛന്‍ ഭാഷയും ഇന്നത്തെ മലയാളവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. പാതിരി മലയാളം ഒരുകാലത്ത് ഭാഷയില്‍ രൂപപ്പെട്ട് അസ്തമിച്ചു പോയ ഒരു കൈവഴിയാണ്. എന്നാല്‍ എഴുത്തച്ഛന്‍ മലയാളമാകട്ടെ, തുടര്‍ന്നൊഴുകുകയും വികസിക്കുകയും രൂപാന്തരം സംഭവിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.
















