ഭോപ്പാല്‍: ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതി വിധി നിർഭാഗ്യകരമെന്ന് സി.പി. എം പോളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ. ബേബി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഈ വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എ. ബേബി.
ഈ ഹൈക്കോടതി വിധിയില്‍ കടുത്ത ആശങ്കയുണ്ടെന്നും ഉത്തരവ് ആരാധനാകേന്ദ്ര നിയമത്തിന്റെ ലംഘനമാണന്നും എം.എ. ബേബി പറഞ്ഞു. അതേസമയം, നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഭക്തർ ഭോജ്ശാലയില്‍ പ്രവേശിച്ച് പൂജയും ആരതിയും നടത്തി. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സനാതന ധർമ്മ വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുകയാണ്. ജയ്‌ശ്രീറാം വിളികള്‍ മുഴക്കി അതിവൈകാരികമായ അന്തരീക്ഷത്തിലായിരുന്നു ഭോജ്ശാല സമുച്ചയം. പ്രദേശത്ത് ശക്തമായ പോലീസ് സംവിധാനത്തെ വ്യന്യസിച്ചിട്ടുണ്ട്.
ക്ഷേത്രം ആയിരുന്നിട്ട് കൂടി വർഷങ്ങളായി ഹിന്ദുക്കള്‍ക്ക് ചൊവ്വാഴ്ചകളില്‍ മാത്രമായിരുന്നു പ്രവേശനത്തിനും ആരാധനയ്‌ക്ക് അനുമതിയുണ്ടായിരുന്നത്. കോടതി വിധിയെ തുടർന്ന് സ്വതന്ത്രമായി ആരാധന നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷം ഓരോ ഭക്തന്റെയും മുഖത്ത് പ്രകടമായിരുന്നു.
ചരിത്രപരമായ വിധിയെന്നാണ് ഭോജ് ഉത്സവ് സമിതി അംഗങ്ങള്‍ കോടതി ഉത്തരവിനെ വിശേഷിപ്പിച്ചത്. വർഷങ്ങള്‍ വീണ്ട നിയമപോരാട്ടം നടത്തി അനുകൂല വിധി നേടിയെടുത്തവർക്ക് സമിതി അംഗം രാജേഷ് ശുക്ല നന്ദി പറയുകയും ചെയ്തു. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് ഹൈക്കോടതിയില്‍ ഹാജരായത്.
















