കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബംഗാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു. ഇവരാരും തിരികെ വരാത്തതാണ് കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മമത സർക്കാർ നിലംപതിക്കുകയും ബിജെപി സർക്കാർ അധികാരത്തിൽ വരികയും ചെയ്തതോടെ തൊഴിലവസരങ്ങൾ സ്വന്തം നാട്ടിൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബംഗാളികൾ.
നിർമാണം, ഹോട്ടൽ, പ്ലൈവുഡ്, കൃഷി, ഗൃഹശുചീകരണം തുടങ്ങിയ മേഖലകളിൽ ഇതോടെ തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ലഭ്യമായ തൊഴിലാളികൾ ഉയർന്ന കൂലി ആവശ്യപ്പെടുന്നതും ചെറുകിട വ്യാപാരികൾക്കും സാധാരണ കുടുംബങ്ങൾക്കും വലിയ തിരിച്ചടിയായി മാറുന്നുണ്ട്. വീടുകളും വാണിജ്യ കെട്ടിടങ്ങളും ഉൾപ്പെടെയുള്ള നിരവധി നിർമാണ പ്രവർത്തനങ്ങൾ തൊഴിലാളി ക്ഷാമം മൂലം പാതിവഴിയിൽ നിൽക്കുകയാണ്.
ദിവസങ്ങൾക്കകം പൂർത്തിയാക്കേണ്ട ജോലികൾ ആഴ്ചകളായി നീളുന്നതോടെ നിർമ്മാണ ചെലവും വർധിച്ചു. തൊഴിലാളികളെ ലഭ്യമാക്കാൻ കരാറുകാർ തമ്മിൽ കടുത്ത മത്സരം നടക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി. പറമ്പ് വെട്ടിത്തെളിക്കൽ, ഓട ശുചീകരണം, മേൽക്കൂര അറ്റകുറ്റപ്പണി, മരംമുറി തുടങ്ങിയ ജോലികൾക്ക് ആളെ കിട്ടാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ലഭിക്കുന്ന തൊഴിലാളികൾ ഉയർന്ന ദിവസവേതനം ആവശ്യപ്പെടുന്നതും ആശങ്ക വർധിപ്പിക്കുന്നു.
തൊഴിലാളി ക്ഷാമം ചെറിയ ഹോട്ടലുകളെയും ഭക്ഷണശാലകളെയും സാരമായി ബാധിച്ചു. പാചക തൊഴിലാളികളെയും സർവീസ് ജീവനക്കാരെയും കണ്ടെത്താൻ കഴിയാത്തതിനാൽ ചില ഹോട്ടലുകൾ പ്രവർത്തനം നിർത്തിയതായും നേരത്തെ അടച്ചുപൂട്ടിയ ചില സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഉടമകൾ പറയുന്നു.തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ ദിവസവേതനം വൻതോതിൽ വർധിച്ചു. ചെറിയ ജോലികൾ പോലും ചെയ്യിപ്പിക്കാൻ സാധാരണ കുടുംബങ്ങൾക്ക് കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. “ആളില്ല, ഉള്ളവർ പറയുന്ന കൂലി നൽകാനും കഴിയുന്നില്ല” എന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്.
















