തിരുവനന്തപുരം: മകള്‍ ഉണ്ണിമായ അച്ഛന്റെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ എന്ന പ്രാർത്ഥനയോടെയാണ് ഇക്കുറില്‍ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിക്കാന്‍ എത്തിയത്. അച്ഛന്റെ മോഹം സഫലമാകാനാണ് ഈ പൊങ്കാലയെന്ന് അന്ന് മകള്‍ ഉണ്ണിമായ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഉണ്ണിമായയുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന ആറ്റുകാലമ്മ കേട്ടിരിക്കുന്നു. ഈ മുഖ്യമന്ത്രിക്കസേരയെന്നത് ഭക്തിയുടെ കൂടി പുണ്യമാണ്.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്. രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണമെന്നാണ് പ്രാര്‍ഥനയെന്നും മകള്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകണമെന്നല്ല, കോണ്‍ഗ്രസിന് നല്ല റിസല്‍ട്ട് ഉണ്ടാകണമെന്നാണ് അച്ഛന്‍ ആഗ്രഹിക്കുന്നതെന്നും മകള്‍ ഉണ്ണിമായ അന്ന് പറഞ്ഞിരുന്നു. രണ്ടും നടന്നു എന്നതാണ് വാസ്തവം.
”അച്ഛന്‍ ഒത്തിരി എഫേര്‍ട്ട് ഇടുന്നുണ്ട്. അതിന് ഫലം കാണണം എന്ന ആഗ്രഹം ഉണ്ട്. അതാണ് പ്രാര്‍ഥന. അച്ഛന്‍ മുഖ്യമന്ത്രിക്കസേരയിലെത്തും എന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല”, മകള്‍ പറഞ്ഞു.
വി ഡി സതീശനും പൊങ്കാലയിടുന്ന സ്ഥലത്ത് കുടുംബത്തിനൊപ്പം എത്തി. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പൊങ്കാലയിടാറില്ലെന്നും ഒരു പുതിയ കാലമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത പൊങ്കാലയ്‌ക്ക് ക്ലിഫ് ഹൗസില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും അതാണ് തന്റെ ദൗത്യമെന്നും അന്ന് സതീശന്‍ പറഞ്ഞിരുന്നു. അടുത്ത പൊങ്കാലയ്‌ക്ക് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയായ സതീശന്‍ മകള്‍ക്കൊപ്പം പൊങ്കാലയിടും.
















