കാസർഗോഡ് : സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തല്ലോ… ഇനി അത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ .കാസർഗോഡ്, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് പ്രതിഷേധം ശക്തമായത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെഎസ്‌ആർടിസി സൗജന്യ യാത്ര ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
കാസർഗോഡിൽ പ്രതിഷേധം കൂടുതൽ സംഘർഷഭരിതമായി. മഹിളാമോർച്ച പ്രവർത്തകർ കയറിയ ബസ് മുന്നോട്ട് പോകുന്നത് തടഞ്ഞു. “വാഗ്ദാനം പാലിക്കും വരെ പ്രതിഷേധം തുടരും” എന്നായിരുന്നു പ്രവർത്തകരുടെ നിലപാട്. അതേസമയം അനുമതിയില്ലാതെ ബസ് സർവീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ സ്ഥലത്ത് തർക്കാവസ്ഥ ഉണ്ടായി. പിന്നീട് പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവർത്തകർ കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മെയ് 15 മുതൽ സ്ത്രീകൾക്ക് കെഎസ്‌ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന വാഗ്ദാനം കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം നടപ്പിലാകാത്തതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്.

“വാഗ്ദാനം പറഞ്ഞ് വോട്ട് വാങ്ങിയാൽ അത് പാലിക്കാനുള്ള ഉത്തരവാദിത്വവും സർക്കാരിനുണ്ട്” എന്ന പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്. മറുവശത്ത്, കെഎസ്‌ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുക എളുപ്പമല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സ്ത്രീകളുടെ യാത്രാസൗകര്യവും സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വീണ്ടും രാഷ്‌ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
















