കോഴിക്കോട്: തപസ്യ കലാ സാഹിത്യ വേദിയുടെ അമ്പതാം വാർഷികാഘോഷമായ സുവർണോത്സവത്തിന്റെ സമാപന സമ്മേളനം തപസ്യ പിറവികൊണ്ട കോഴിക്കോട്ട് ആരംഭിച്ചു. നാളെ സമാപിക്കും. ഉദ്ഘാടന സമ്മേളനം ബംഗാൾ – തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി. പ്രശസ്ത തമിഴ് നോവലിസ്റ്റ് പദ്മശ്രീ ആർ. എൻ. ജോയ് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ബംഗാളി സംഗീതജ്ഞൻ ഡോ. സ്വപൻ മുഖോപാധ്യായ മുഖ്യാതിഥി ആയി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, പ്രശസ്ത നോവലിസ്റ്റ് പി. ആർ. നാഥൻ സംസാരിച്ചു. സംസ്കാർ ഭാരതി ദേശീയ സമിതി അംഗം കെ.ലക്ഷ്മി നാരായണൻ,സ്വാഗത സംഘം വർക്കിംഗ് പ്രസിഡൻ്റ് ഗോപിനാഥ് കോലി യത്ത് ഡോ.സി മഹേഷ് പങ്കെടുത്തു.
തപസ്യ വർക്കിങ് പ്രസിഡണ്ട് പ്രൊഫ.പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗോപി കൂടല്ലൂർ നാന്ദി ഗീതം പാടി. ഇന്നലെ ആദ്യകാല പ്രവർത്തകരുടെ സംഗമം നടന്നു.
ഭാരതം, ഭാരതമാതാവായി നിറഞ്ഞ്, ലോകോത്തരമായി വളർന്ന് വികസിക്കുന്നതാണ്, ആയിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നോവലിസ്റ്റ് പദ്മശ്രീ ആർ.എൻ. ജോയ് ഡിക്രൂസ് അഭിപ്രായപ്പെട്ടു. കടലിൽ മീൻ പിടിച്ച് ഉപജീവനം ചെയ്തിരുന്ന എനിക്ക് അതിൽ കിട്ടാതിരുന്ന ആത്മ സംതൃപ്തി എഴുത്ത് നൽകിയെന്ന് ഒട്ടേറെ നോവൽ രചിച്ച ജോയ് ഡിക്രൂസ് പറഞ്ഞു.
കടലിലെ അധ്വാനം എനിക്ക് പണം തന്നു, കുടുംബത്തിന്റെ വിശപ്പുമാറ്റി. പക്ഷേ, അപ്പോഴെല്ലാം ഞാൻ ഒരു ശബ്ദം, വിളി കേൾക്കുന്നുണ്ടായിരുന്നു. അത് പ്രപഞ്ചത്തിന്റെ ഓംകാര നാദമായിരുന്നു. അത് ബോധജ്ഞാനത്തിന്റെ വിളിയായിരുന്നു. അത് സമൂഹത്തിന്റെ പ്രശ്നങ്ങളായിരുന്നു. അവ കേട്ട്കേട്ട് ഞാൻ 24 വയസ്സിൽ പേനയെടുത്തു. എഴുത്ത് എനിക്ക് നൽകിയ ആനന്ദം, തൃപ്തി നൽകി. അക്ഷരദേവതയുടെ ഏറ്റവും ഉന്നത ഭാവത്തിലുള്ള ആവിഷ്കാരമുള്ള കേരളത്തിലെ പ്രസിദ്ധ എഴുത്തുകാരിൽ ദർശനങ്ങൾ ആവിഷ്കരിച്ചവരുണ്ട്. ഇവിടേക്ക് എന്നെ ക്ഷണിച്ചാദരിച്ചത് വലിയ അംഗീകാരമാണ്, ജോയ് ഡിക്രൂസ് പറഞ്ഞു.
ഞാൻ കത്തോലിക്ക ക്രിസ്ത്യാനിയാണ്. എന്നാൽ താണു മാലയ സ്വാമിയുടെ സ്വയംഭൂ സ്വാമിയുടെ ബോധജ്ഞാനത്തിലാണ്, പ്രപഞ്ചനാദമായ ഓങ്കാരത്തിലാണ് ഞാൻ എന്റെ സംതൃപ്തികൊള്ളുന്നത്. അത് സംസ്കാരത്തെ വളർത്തി എന്റെ നാട്ടിനേ, രാജ്യത്തെ ഭാരത മാതാവായി കണ്ട് വളർത്തി ലോകോത്തരമാക്കുന്നതാണ്, ആയിരിക്കണം എന്റെ കടമ, നാം ഓരോരുത്തരുടെയും കടമ. അതിന് ദേശഭക്തി വളരണം, അത് എല്ലാ തലമുറകൾക്കും എത്തിക്കാൻ കഴിയണം. അതിന് തപസ്യയുടെ പ്രവർത്തനങ്ങൾ സഹായകമാകട്ടെ, ജോയ് ഡിക്രൂസ് പറഞ്ഞു.
















