പ്രഭാത സൂര്യന്‍ ഡല്‍ഹിയുടെ ആകാശത്ത് സ്വര്‍ണ്ണച്ചായം പൂശി തുടങ്ങിയപ്പോഴാണ് കേരള എക്‌സ്പ്രസ് ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ കിതച്ചുനിന്നത്. പ്ലാറ്റ്ഫോമിലെ തിരക്കിലേക്കും ഡല്‍ഹിയുടെ തണുപ്പിലേക്കും ആ സംഘം ഇറങ്ങി.
‘മക്കളേ, ആരും ദൂരേക്ക് മാറിപ്പോകരുത്. ബസ് പുറത്ത് കാത്തുനില്‍പ്പുണ്ട്,’ മാധവന്‍ മാഷടെ നിര്‍ദ്ദേശം കേട്ടതും കുട്ടികള്‍ ബാഗുകളുമായി നിരനിരയായി നീങ്ങി.
താമസസ്ഥലത്തെത്തി കുളി കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും വയറ്റില്‍ വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. താമസസ്ഥലത്തെ വലിയ ഹാളില്‍ അവര്‍ക്കായി ഭക്ഷണം ഒരുക്കിയിരുന്നു. നിരത്തിയിട്ട പീഠങ്ങളും വാഴയിലയ്‌ക്ക് പകരം വച്ചിട്ടുള്ള പിച്ചള തളികകളും കണ്ടപ്പോള്‍ തന്നെ കുട്ടികളില്‍ കൗതുകം ഉണര്‍ന്നു.
ബെഡ്മി പുരി ,ആലൂ സബ്ജി ,ആലൂ പരാത്ത ,തൈര്, അവല്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പൊഹ തുടങ്ങിയ ഡല്‍ഹിയിലെ പാരമ്പര്യ പ്രഭാത ഭക്ഷണമായിരുന്നു വിളമ്പിയത്. എല്ലാം പ്രകൃതിദത്തമായ മണം പുറപ്പെടുവിക്കുന്നു.
‘മാഷെ , ഇവിടെ ചിക്കന്‍ ഫ്രൈയോ പൊറോട്ടയോ ഒന്നുമില്ലേ?’ പതിവ് കുസൃതിയോടെ ചിന്തു ചോദിച്ചു. ‘ഇതിപ്പോ വെറും പച്ചക്കറിയായല്ലോ’.
മാഷ് ചിരിച്ചുകൊണ്ട് തന്റെ തളികയിലെ ഭക്ഷണം കഴിച്ചുതുടങ്ങി. ‘ചിന്തൂ, നമ്മള്‍ ഭാരതത്തെ അറിയാന്‍ ഇറങ്ങിയവരല്ലേ? അപ്പോള്‍ ആദ്യം അറിയേണ്ടത് ഇവിടുത്തെ ഭക്ഷണ സംസ്‌കാരമാണ്. ഭക്ഷണത്തെ വെറും വിശപ്പടക്കാനുള്ള മാര്‍ഗ്ഗമായല്ല നമ്മുടെ പൂര്‍വ്വികര്‍ കണ്ടത്, മറിച്ച് അത് ‘ഔഷധം’ കൂടിയായിരുന്നു.’
മീര ടീച്ചര്‍ തുടര്‍ന്നു, ‘സത്യമാണ് മക്കളേ. നോക്കൂ, ഈ ഭക്ഷണത്തില്‍ കൃത്രിമമായ നിറങ്ങളോ മസാലകളോ ഒന്നുമില്ല. ഓരോ വിഭവവും നമ്മുടെ ശരീരത്തിലെ ഓരോ ‘കോശങ്ങളെയും’ പരിപോഷിപ്പിക്കുന്നതാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ സ്വഭാവത്തെയും ചിന്തയെയും രൂപപ്പെടുത്തുന്നത്.’
‘പക്ഷേ ടീച്ചറെ, നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും കുഴിമന്തിയും അല്‍ഫാമും പിസ്സയുമൊക്കെയല്ലേ?’ മീനാക്ഷി തന്റെ സംശയം പ്രകടിപ്പിച്ചു. ‘നമ്മുടെ പഴയ കഞ്ഞിയും പയറും ഒക്കെ എവിടെയോ പോയിമറഞ്ഞ പോലെ.’
മാധവന്‍ മാഷ് ഗൗരവത്തോടെ ആ സംഭാഷണം ഏറ്റെടുത്തു. ‘ശരിയാണ് മീനാക്ഷീ അത് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. കേരളത്തിലെ ഭക്ഷണ സംസ്‌കാരം ഇന്ന് വലിയൊരു മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കാലാവസ്ഥയ്‌ക്ക് യോജിച്ച നാടന്‍ ഭക്ഷണങ്ങളില്‍ നിന്ന് നമ്മള്‍ അകന്നുപോയി. എണ്ണയും കൊഴുപ്പും അധികമായ വിദേശ ഭക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് നമ്മള്‍ . അതിന്റെ ഫലമായി നമുക്കിടയില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു.’
‘ശരിയാ മാഷെ ,’ അപ്പു പറഞ്ഞു. ‘പണ്ട് അപ്പൂപ്പന്‍ പറയുമായിരുന്നു, പറമ്പിലെ ചീരയും ചേനയും കഴിച്ചിരുന്ന കാലത്ത് ആര്‍ക്കും ഇത്ര അസുഖങ്ങള്‍ ഇല്ലായിരുന്നു വെന്ന്.’
‘അതെ അപ്പൂ, ഓരോ ദേശത്തെയും ഭക്ഷണത്തിന് ആ ദേശത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധമുണ്ട്. ഡല്‍ഹിയിലെ ഈ തണുപ്പില്‍ നമുക്ക് ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ അത് ആസ്വദിച്ച്, നന്ദിയോടെ കഴിക്കണം. അതാണ് യഥാര്‍ത്ഥ ഭക്ഷണ സംസ്‌കാരം.’ മാഷ് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞ് എല്ലാവരും അല്പനേരം വിശ്രമിച്ചു. ട്രെയിന്‍ യാത്രയുടെ ക്ഷീണം പതുക്കെ പതുക്കെ മാറുകയായിരുന്നു. പതിനൊന്ന് മണിയായപ്പോള്‍ മാധവന്‍ മാഷ് എല്ലാവരെയും ഹാളിലേക്ക് വിളിച്ചു.
‘മക്കളേ, ക്ഷീണമൊക്കെ മാറിയോ? എങ്കില്‍ തയ്യാറായിക്കോളൂ. ഭാരതത്തിന്റെ ശാസ്ത്ര വിസ്മയങ്ങളെ നമ്മള്‍ ഇനി നേരില്‍ കാണാന്‍ പോവുകയാണ്.












