പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിസ്മയങ്ങള്‍ കണ്ട്, അറിവിന്റെ മറ്റൊരനുഭൂതിയുമായാണ് കുട്ടിപ്പട ബസ്സില്‍ കയറിയത്. ബസ് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിനടുത്തുള്ള പച്ചപ്പണിഞ്ഞ കുന്നിന്‍ചെരിവിലേക്ക് നീങ്ങി. താഴെ ശാന്തമായി ഒഴുകുന്ന ദയാനദി വ്യക്തമായി കാണാമായിരുന്നു.
ബസ് നിര്‍ത്തിയപ്പോള്‍ കുട്ടികള്‍ ആ കുന്നിന്‍മുകളിലേക്ക് നോക്കി. അവിടെ വെണ്ണക്കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു വിശ്വശാന്തി സ്തൂപം ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു.
‘മാഷേ, ഈ കുന്നിന് എന്താ ഇത്രയധികം ശാന്തത ഇവിടെ കാറ്റ് വീശുമ്പോഴും എന്തോ ഒരു പ്രത്യേക സമാധാനം തോന്നുന്നുണ്ടല്ലോ’ ചുറ്റും നോക്കി ചിന്തു അത്ഭുതത്തോടെ പറഞ്ഞു.
‘നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ചിന്തൂ,’ മാധവന്‍ മാഷ് കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു. ‘നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ‘ദൗളി’ കുന്നുകളിലാണ്. പക്ഷേ, ഇന്ന് കാണുന്ന ഈ ശാന്തതയ്‌ക്ക് പിന്നില്‍ രണ്ടായിരത്തിലധികം വര്‍ഷം മുന്‍പ് നടന്ന ചോരയിറ്റുന്ന ഒരു വലിയ ചരിത്രമുണ്ട്. ഭാരതത്തിന്റെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച ‘കലിംഗ യുദ്ധം’ നടന്നത് ഇതേ മണ്ണിലാണ്.
‘യുദ്ധം’ എന്ന വാക്ക് കേട്ടപ്പോള്‍ അപ്പുവിന്റെ കണ്ണുകള്‍ വിടര്‍ന്നു. ‘യുദ്ധമോ ഇവിടെയോ മാഷേ ആരാണ് തമ്മില്‍ തല്ലിയത്’ അവന്‍ ആകാംക്ഷയോടെ ചോദിച്ചു.
മീര ടീച്ചര്‍ അവന് മറുപടി നല്‍കി: ‘അപ്പൂ, അന്ന് ഭാരതം ഭരിച്ചിരുന്ന മൗര്യ സാമ്രാജ്യത്തിലെ മഹാനായ അശോകചക്രവര്‍ത്തിയും കലിംഗദേശത്തെ സൈന്യവും തമ്മിലായിരുന്നു ആ യുദ്ധം. സാമ്രാജ്യം വ്യാപിപ്പിക്കാന്‍ വേണ്ടി അശോകന്‍ നടത്തിയ ആ യുദ്ധത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചുവീണത്. നമ്മള്‍ ആ താഴെ കാണുന്ന ദയാനദിയിലെ വെള്ളം അന്ന് മനുഷ്യരക്തം കൊണ്ട് ചുവന്നൊഴുകി എന്നാണ് ചരിത്രം പറയുന്നത്.’
‘അയ്യോ! എന്നിട്ട് ആരാണ് മാഷേ ആ യുദ്ധത്തില്‍ ജയിച്ചത്?’ മീനാക്ഷി സങ്കടത്തോടെ ചോദിച്ചു.
‘യുദ്ധത്തില്‍ അശോകചക്രവര്‍ത്തി ജയിച്ചു മീനാക്ഷീ,’ മാധവന്‍ മാഷ് തുടര്‍ന്നു. ‘പക്ഷേ, യുദ്ധം കഴിഞ്ഞ നാളുകളില്‍ അദ്ദേഹം ഈ കുന്നിന്‍മുകളില്‍ വന്ന് താഴേക്ക് നോക്കി. അവിടെ കണ്ടത് അനാഥരായ കുട്ടികളെയും, കരയുന്ന അമ്മമാരെയും, കുന്നുകൂടിക്കിടക്കുന്ന ശവശരീരങ്ങളെയുമാണ്. ആ കാഴ്ച അശോകന്റെ ഉള്ളുലച്ചുകളഞ്ഞു. എന്തിനാണ് ഈ വിജയം ആര്‍ക്കുവേണ്ടിയാണ് ഈ ചോരപ്പുഴ’ എന്ന ചോദ്യം അദ്ദേഹത്തിന്റെ മനസ്സില്‍ വലിയൊരു ഭാരമായി മാറി.
കുട്ടികള്‍ വളരെ ഗൗരവത്തോടെ മാഷിന്റെ വാക്കുകള്‍ കേട്ടിരുന്നു. യുദ്ധത്തിന്റെ ഭീകരത അവരുടെ കുരുന്നുമനസ്സുകളെയും നോവിച്ചു.
‘എന്നിട്ട് അശോകചക്രവര്‍ത്തിക്ക് എന്ത് പറ്റി ടീച്ചറേ?’ ചിന്തു ചോദിച്ചു.
മീര ടീച്ചര്‍ പറഞ്ഞു: ‘അവിടെയാണ് ഭാരതീയ ചിന്തയുടെ ഏറ്റവും വലിയ മാറ്റം സംഭവിച്ചത്. ആയുധം കൊണ്ട് ലോകം കീഴടക്കാന്‍ നടന്ന ക്രൂരനായ ആ രാജാവ് ആയുധങ്ങള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ബുദ്ധമതത്തിന്റെ സമാധാന പാത സ്വീകരിച്ചു. അങ്ങനെ അദ്ദേഹം ‘ധര്‍മ്മാശോകന്‍’ ആയി മാറി. യുദ്ധത്തിലൂടെയല്ല, സ്‌നേഹത്തിലൂടെയും ധര്‍മ്മത്തിലൂടെയുമാണ് മനുഷ്യരുടെ ഹൃദയം കീഴടക്കേണ്ടതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
മാധവന്‍ മാഷ് കുട്ടികളെ കുന്നിന്‍ചെരിവിലുള്ള വലിയൊരു പാറക്കൂട്ടത്തിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതില്‍ എന്തൊക്കെയോ അക്ഷരങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. അതിനു മുകളിലായി കല്ലില്‍ കൊത്തിയ ഒരു ആനയുടെ മുന്‍ഭാഗവും കാണാമായിരുന്നു.
‘മാഷേ, ഈ കല്ലില്‍ എന്താണ് എഴുതിയിരിക്കുന്നത്? ഇത് പണ്ടത്തെ ഭാഷയാണോ?’ മീനാക്ഷി കൗതുകത്തോടെ ചോദിച്ചു.
‘മിടുക്കി! ഇത് അശോക ചക്രവര്‍ത്തിയുടെ പ്രശസ്തമായ ‘ശിലാശാസനങ്ങള്‍’ ആണ്. പ്രാകൃത ഭാഷയിലാണ് ഇത് കൊത്തിവെച്ചിരിക്കുന്നത്.’ മാധവന്‍ മാഷ് വിശദീകരിച്ചു. ”ഇനി എന്റെ രാജ്യത്ത് ആരും മൃഗങ്ങളെ കൊല്ലരുത്, മാതാപിതാക്കളെ ബഹുമാനിക്കണം, എല്ലാവരോടും കാരുണ്യം കാണിക്കണം’ എന്നൊക്കെയുള്ള സമാധാന സന്ദേശങ്ങളാണ് ഇതിലുള്ളത്. വിദ്വേഷത്തിന്റെ പാത വെടിഞ്ഞ് ഭാരതം ലോകത്തിന് നല്‍കിയ സമാധാനത്തിന്റെ ആദ്യത്തെ പരസ്യ ബോര്‍ഡുകളാണിത്!’
‘അപ്പോള്‍ ആ കല്ലിലെ ആനയോ മാഷേ”അപ്പു ചോദിച്ചു.
മീര ടീച്ചര്‍ പുഞ്ചിരിയോടെ പറഞ്ഞു: ‘ആന ബുദ്ധന്റെ പ്രതീകമാണ് അപ്പൂ. കല്ലില്‍ കൊത്തിയെടുത്ത ഭാരതത്തിലെ ഏറ്റവും പഴയ ശില്പങ്ങളില്‍ ഒന്നാണിത്. യുദ്ധത്തിന്റെ കോലാഹലങ്ങളില്‍ നിന്ന് ശാന്തിയിലേക്ക് ഭാരതം ചുവടുവെച്ചതിന്റെ അടയാളം.’
അവര്‍ കുന്നിന്‍മുകളില്‍ പ്രൗഢിയോടെ നില്‍ക്കുന്ന സ്തൂപത്തിന് മുന്നിലെത്തി. ജപ്പാനിലെ ബുദ്ധമത സംഘടനകളുടെ സഹകരണത്തോടെ നിര്‍മ്മിച്ച ‘വിശ്വശാന്തി സ്തൂപം’ആയിരുന്നു അത്. അതിനുമുന്നില്‍ നിന്ന അവരെ തണുത്ത കാറ്റ് പതുക്കെ തഴുകി കടന്നുപോയി.
‘മാഷേ, കൊണാര്‍ക്കിലും നളന്ദയിലും നമ്മള്‍ കണ്ടത് ഭാരതത്തിന്റെ അറിവും വൈഭവവുമാണെങ്കില്‍, ഇവിടെ നമ്മള്‍ കാണുന്നത് ഭാരതത്തിന്റെ മനസ്സാണ് അല്ലേ?’ ചിന്തുവിന്റെ വാക്കുകളില്‍ വലിയൊരു തിരിച്ചറിവുണ്ടായിരുന്നു.
മാധവന്‍ മാഷ് അഭിമാനത്തോടെ പുഞ്ചിരിച്ചു. ‘തീര്‍ച്ചയായും ചിന്തൂ. ലോകത്തിന് യുദ്ധമല്ല, ബുദ്ധന്റെ ശാന്തിമാര്‍ഗ്ഗമാണ് ഭാരതം എപ്പോഴും പകര്‍ന്നുനല്‍കിയിട്ടുള്ളത്. ആയുധം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ് വിജയം നേടേണ്ടതെന്ന് ഈ മണ്ണ് നമ്മെ പഠിപ്പിക്കുന്നു.’
സൂര്യന്‍ പതുക്കെ ദയാനദിയുടെ തീരങ്ങളില്‍ അസ്തമിക്കാന്‍ തുടങ്ങി. അവര്‍ മനസു നിറയെ ശാന്തിയുമായി ബസ്സിലേക്ക് നടന്നു.
















