കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയത് ഒരു കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് സിബിഐ കണ്ടെത്തല്‍. കൊലപാതകത്തില്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയില്‍ സിബിഐയുടെ പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
ഈ മാസം ആറിന് മധ്യംഗ്രാമിലെ ദൊഹരിയ ലെയ്‌നിലുള്ള വസതിക്ക് സമീപത്തുവെച്ചാണ് ചന്ദ്രനാഥ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് യുപി,ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അറസ്റ്റിലായി. ഇവര്‍ക്ക് കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘമായ ഓങ്കാര്‍ സിങ് ഗ്രൂപ്പുമായും ബന്ധമുണ്ട്. ചന്ദ്രനാഥിന് നേരെ വെടിയുതിര്‍ത്ത തോക്കുകള്‍ 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്നതാണ്. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മാരകായുധങ്ങള്‍, വാഹനം വാടകയ്‌ക്കെടുക്കല്‍ എന്നിവയ്‌ക്കായി ഒരു കോടിയിലധികം ചെലവഴിച്ചിട്ടുണ്ട്. ചന്ദ്രനാഥിന്റ നീക്കങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇത്രയും അധികം പണം മുടക്കി കൊലപാതകം നടത്തിയതിന് പിന്നില്‍ ആരാണെന്നും ലക്ഷ്യം എന്തായിരുന്നു എന്നും അന്വേഷിച്ച് വരികയാണ്.
സിബിഐ പ്രത്യേക സംഘവും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള മൂന്നംഗ സംഘവും ഇന്നലെ സംഭവ സ്ഥലത്തെത്തി രക്തസാമ്പിളുകളും മറ്റും ശേഖരിച്ചു.
വാഹനങ്ങളില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചാണ് കൊലപാതകം നടത്തിയത്. ഉപയോഗിച്ച എല്ലാ വാഹനങ്ങളുടെയും എഞ്ചിന്‍, ഷാസി നമ്പറുകള്‍ എന്നിവയിലും കൃത്രിമം കാണിച്ചിട്ടുണ്ട്. യുപിഐ ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെ പിടികൂടാനായത്. ഇവരില്‍ നിന്നും നിര്‍ണായ വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഐയുടെ ദല്‍ഹി, ധന്‍ബാദ്, പട്ന, റാഞ്ചി, ലഖ്‌നൗ, കൊല്‍ക്കത്ത എന്നീ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
















