തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങിയേക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം. ശുപാർശയിൽ സിബിഐ നിലപാട് നിർണായകമാകും. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്.
കേസ് ഏറ്റെടുക്കേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സിബിഐ ആണ് തീരുമാനമെടുക്കേണ്ടത്. പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറുന്നതിൽ സിപിഎം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
അതിനിടെ സിബിഐ അന്വേഷണത്തിനെതിരെ കെ കെ രാഗേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും സിബിഐ അന്വേഷണ ആവശ്യം തള്ളിയതാണ്. കോടതിയുടെ മുകളില്ല വി.ഡി. സതീശനെന്ന മുഖ്യമന്ത്രിയെന്നും രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സതീശന് സ്വന്തം അന്വേഷണ ഏജന്‍സിയേക്കാള്‍ വിശ്വാസം കേന്ദ്രസേനയായ സിബിഐയിലാണ്. ഇ ഡിയിലും സിബിഐയിലും മാത്രം വിശ്വസിക്കുന്ന സതീശന്‍ എത്രമാത്രം അപകടകരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന കാര്യം കേരളീയ സമൂഹം തിരിച്ചറിയണമെന്നും രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.
നവീന്‍ ബാബു കേസിലെ സിബിഐ അന്വേഷണം നീതിപൂര്‍വമായിരിക്കണമെന്നും രാഷ്‌ട്രീയ വേട്ടയ്‌ക്കുള്ള ഉപകരണമായി മാറരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനും ഇന്നലെ പ്രതികരിച്ചു.
















