സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ആരാധകർ അദ്ദേഹത്തിനായി ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുമ്പോഴെല്ലാം, പ്രാർത്ഥനകൾ നടത്താൻ ആശുപത്രിക്ക് ചുറ്റും ജനക്കൂട്ടം തടിച്ചുകൂടാറുണ്ട്. അത്തരമൊരു താരം സ്വന്തം രാജ്യത്തെ ജനങ്ങൾക്കിടയിലേയ്‌ക്ക് ഇറങ്ങി ചെല്ലുമ്പോൾ ഒരു ഫോട്ടോയോ, ഓട്ടോഗ്രാഫോ, ചോദിക്കാത്ത ആരുമുണ്ടാവില്ല. എന്നാൽ ഇത്തരത്തിൽ തന്റെ മനസിലുള്ള ധാരണയെ പൊളിച്ചടുക്കി അഹങ്കാരത്തെ ശമിപ്പിച്ചത് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ ശ്രീ ശ്രീ രവിശങ്കറാണെന്ന് പറയുകയാണ് രജനികാന്ത്.
ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ 45-ാം വാർഷികവും ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനവും ആഘോഷിക്കുന്ന പ്രത്യേക പരിപാടിയിൽ രജനീകാന്ത് അടുത്തിടെ പങ്കെടുത്തിരിന്നു. ഇതിലാണ് രജനികാന്ത് തന്റെ അനുഭവം പങ്ക് വച്ചത്.
ഒരിക്കൽ രവിശങ്കറിന്റെ ആശ്രമത്തിൽ രണ്ട് ദിവസം മാത്രം താമസിക്കാൻ ഉദ്ദേശിച്ചാണ് രജനികാന്ത് എത്തിയത് . പക്ഷേ പതിനഞ്ച് ദിവസം താമസിച്ചു. ആശ്രമത്തിൽ താമസിച്ചിരുന്ന ഒരു വൈകുന്നേരം, തന്നെ കാണാനെത്തിയ ചിലർക്ക് ദർശനം നൽകാൻ താൻ നാളെ പോകുന്നുണ്ടെന്നും , രജനീകാന്ത് തന്നോടൊപ്പം വരണമെന്നും രവിശങ്കർ രജനീകാന്തിനോട് പറഞ്ഞു.
അതിനു മറുപടിയായി രജനികാന്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു താൻ വന്നാൽ, അത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു . രജനി എത്തിയിട്ടുണ്ടെന്ന് ആളുകൾ മനസ്സിലാക്കിയാൽ, അവർ സ്വാഭാവികമായും ആവേശഭരിതരാകും. അത് ഓട്ടോഗ്രാഫിന്റെയും ഫോട്ടോയുടെയും അഭ്യർത്ഥനകളാകും എന്നും രജനി പറഞ്ഞു. എന്നാൽ രവിശങ്കർ വിട്ടില്ല . രജനി വരണമെന്ന് തന്നെ തറപ്പിച്ച് പറഞ്ഞു.
അങ്ങനെ, അടുത്ത ദിവസം ഇരുവരും വേദിയിലെത്തി. രവിശങ്കർ വേദിയുടെ ഇടതുവശത്ത് ഇരുന്നു, രജനി വലതുവശത്തും ഇരുന്നു. ആയിരക്കണക്കിന് ഭക്തർ രവിശങ്കറിനെ കാണാനായി എത്തിയിരുന്നു . എന്നാൽ ഒരാൾ പോലും താനിരുന്ന ഭാഗത്തേയ്‌ക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ലെന്നാണ് രജനീകാന്ത് പറയുന്നത്. ഒന്ന് നോക്കാൻ പോലും കൂട്ടാക്കാത്തവർ പിന്നെങ്ങനെ ഓട്ടോഗ്രാഫുകൾ ചോദിക്കാൻ എത്തും.
“ഞാൻ അവരെ നോക്കി കൈവീശിക്കൊണ്ടിരുന്നു… എന്റെ ജീവിതത്തിൽ എണ്ണമറ്റ രാഷ്‌ട്രീയക്കാരെയും വ്യവസായികളെയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ ഈ പ്രത്യേക സംഭവം എന്റെ അഹങ്കാരത്തെ പൂർണ്ണമായും തകർത്തു.” എന്നാണ് രജനികാന്ത് പറയുന്നത് .
















