പുതുച്ചേരി: പുതുച്ചേരിയിൽ അഞ്ചാമതും മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി, എൻഡിഎ സർക്കാരിന്റെ തുടർഭരണവും; ഇത് ചരിത്രമാണ്. ഭരണ വിരുദ്ധ വികാരം, ഒരേ മുഖ്യമന്ത്രിയേയും സർക്കാരിനേയും പാർട്ടിയേയും മുന്നണിയേയും ജനം മടുക്കും തുടങ്ങിയ രാഷ്‌ട്രീയ നിരീക്ഷണങ്ങൾക്കുള്ള മറുപടികൂടിയാണ്. ആരാണ് ഈ എൻ. രംഗസ്വാമി?
മിസ്റ്റർ ക്ലീൻ
അഞ്ചാംവട്ടം മുഖ്യമന്ത്രിയാകുന്ന രംഗസ്വാമിക്ക് നാട്ടുകാരുടെ പല വിളിപ്പേരുകളുണ്ട്; നാട്ടുകാരുടെ മുഖ്യമന്ത്രി, ജൂനിയർ കാമരാജ്, മിസ്റ്റർ ക്ലീൻ. ബികോം എൽഎൽബി ബിരുദക്കാരനാണ്. വെളുത്ത മുണ്ടും ഷർട്ടും ധരിച്ച്, നെറ്റിയിൽ നിറയെ വെള്ളഭസ്മം ധരിച്ച്, പുഞ്ചിരിച്ചും കൈകൂപ്പിയും നടക്കുന്ന മുഖ്യമന്ത്രി ഔദ്യോഗികമായി കാർ പോലും ഉപയോഗിക്കാറില്ല, ദൈനംദിന പ്രവർത്തനങ്ങൾക്ക്. 50 വർഷത്തെ പൊതു ജീവിതത്തിൽ ഇതുവരെ ഒരു അഴിമതിയാരോപണം പോലും തനിക്കെതിരേ ഉയരാൻ അവസരം കൊടുത്തിട്ടില്ലാത്തയാൾ ‘മിസ്റ്റർ ക്ലീൻ’ അല്ലെങ്കിൽപിന്നെയാരാണ്.
നാട്ടാരുടെ കാമരാജ്
സകല ജനങ്ങൾക്കും സൗജന്യമായി 20 കിലോ അരി, എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്, വൃദ്ധജനങ്ങൾക്കെല്ലാം 2500 രൂപ പ്രതിമാസ പെൻഷൻ എന്നിങ്ങനെ ഓരോ ജനങ്ങളുടെയും ക്ഷേമം നോക്കുന്ന മുഖ്യമന്ത്രിയെ നാട്ടുകാരുടെ മുഖ്യമന്ത്രിയെന്നല്ലാതെ എന്തുവിളിക്കും.
ലളിത ജീവിതം നയിക്കുന്ന, നിശ്ശബ്ദനായി സേവനം ചെയ്യുന്ന, വിശ്വസിക്കുന്ന സ്വന്തം പാർട്ടിയുടെ തെറ്റും വിളിച്ചു പറഞ്ഞ് സ്വന്തം ശരിവഴിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ ജൂനിയർ കാമരാജ് എന്നല്ലാതെ എന്തു വിളിക്കും.
കോൺഗ്രസ്സിലൂടെ
1991 ൽ തട്ടഞ്ചവാഡിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎ ആയാണ് രംഗസ്വാമിയുടെ രാഷ്‌ട്രീയ വരവ്; അങ്ങനെ മുഖ്യമന്ത്രിയായി.
പക്ഷേ, അഞ്ചെട്ടുവർഷം ജനസേവനം നടത്തിയപ്പോൾ സ്വാമിക്കെതിരേ കോൺം്രസ് പാർട്ടിയിൽനിന്ന് കലാപമുണ്ടായി. ആ കൊച്ചു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി, ഭരണകാര്യങ്ങൾ മറ്റാരോടും ആലോചിക്കുന്നില്ല, സ്വന്തം മണ്ഡലത്തിന്റെ മാത്രം മുഖ്യമന്ത്രിയായി കളിക്കുന്നുവെന്നെല്ലാം ആക്ഷേപം പാർട്ടിക്കാർതന്നെ ഉയർത്തി. പ്രാദേശിക നേതാക്കളുടെ താൽപര്യങ്ങൾ ശരിയല്ലെന്ന് മനസ്സിലാക്കി തിരുത്താൻ കോൺഗ്രസ് ‘ഹൈക്കമാൻഡ്’ തയാറായില്ല. അങ്ങനെ രംഗസ്വാമിയെ പുറത്താക്കി, പകരം നാരായണസ്വാമി അവിടെ മുഖ്യമന്ത്രിയായി. കോൺഗ്രസ്സിൽ ഒരു പരിഗണനയും കിട്ടാതെ വന്നപ്പോൾ രംഗസ്വാമി സ്വന്തം പാർട്ടിയുണ്ടാക്കി. ആൾ ഇന്ത്യാ എൻ്.ആർ. കോൺഗ്രസ്. അത് വളർന്നു വലുതായി.
സ്വന്തം പാർട്ടി
കോൺഗ്രസിൽ നിന്ന് പുറത്തുപോയ ശേഷം രംഗസാമി സ്ഥാപിച്ച ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (എഐഎൻആർസി) ശക്തിപ്പെട്ടു. 2011ൽ സ്വന്തം പാർട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പിൽ 16 സീറ്റ് നേടി അധികാരത്തിലെത്തി, മുഖ്യമന്ത്രിയായി. അഞ്ചുവർഷം ഭരിച്ചു. പക്ഷേ, 2016 ൽ ഡിഎംകെയും കോൺഗ്രസ്സും കൈകോർത്ത് രംഗസ്വാമിയെ തോൽപ്പിച്ചു. പ്രതിപക്ഷ നേതാവയി ഇരുന്ന് പാർട്ടി കെട്ടിപ്പടുത്തു. 2021 ൽ ബിജെപിയുമായി ചേർന്ന് എൻഡിഎ സഖ്യമുണ്ടാക്കി നാലാംവട്ടം മുഖയമന്ത്രിയായി. 2026 ൽ രണ്ടാമതും എൻഡിഎ ഭരണം, രംഗസ്വാമി അഞ്ചാമതും മുഖ്യമന്ത്രി.
18 സീറ്റ് നേടി
എൻ. രംഗസ്വാമിയുടെ അരനൂറ്റാണ്ട് നീണ്ട രാഷ്‌ട്രീയ ജീവിതത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലായി ഇന്നത്തെ സത്യ പ്രതിജ്ഞ. ലോക് ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്‌നാഥൻ സത്യപ്രതിജ്ഞാ വാക്യം പറഞ്ഞുകൊടുത്തു. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. വിമാനത്താവളം മുതൽ വേദി വരെ രംഗസാമിക്കൊപ്പം ഒരു റോഡ് ഷോയിൽ പങ്കെടുക്കുകയും ചെയ്തു.
ഈ തെരഞ്ഞെടുപ്പിൽ ആകെയുള്ള 30 സീറ്റിൽ എൻഡിഎ 18 സീറ്റു നേടി. ആൾ ഇന്ത്യാ എൻ.ആർ. കോൺഗ്രസ് എന്ന രംഗസ്വാമിയുടെ പാർട്ടിക്ക് 12 സീറ്റ്, ബിജെപിക്ക് നാലുസീറ്റ്,എഐഎഡിഎംകെയ്‌ക്ക് ഒന്ന്, എൽജെപിക്ക് ഒന്ന് എന്നിങ്ങനെയാണ് മുന്നണിയുടെ ഘടന.
രംഗസ്വാമിയുടെ പാർട്ടി 16 സീറ്റുകളിൽ മത്സരിക്കുകയും 12 എണ്ണം നേടുകയും ചെയ്തു, 75 ശതമാനം സ്‌ട്രൈക്ക് റേറ്റ് രേഖപ്പെടുത്തി.
പത്ത് മണ്ഡലങ്ങളിൽ മത്സരിച്ച ഭാരതീയ ജനതാ പാർട്ടി (ബിജെപി) നാല് സീറ്റുകളിൽ വിജയം നേടി. സഖ്യകക്ഷികളായ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവ ഓരോ സീറ്റ് വീതം നേടി, ഇത് കേന്ദ്രഭരണ പ്രദേശ നിയമസഭയിൽ എൻഡിഎയുടെ സ്ഥാനം ശക്തിപ്പെടുത്താൻ സഹായിച്ചു.
കോൺഗ്രസ്സിന്റെ ഗതി
എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിരാശാജനകമായ ഒരു മുന്നേറ്റമാണ് നടത്തിയത്, മത്സരിച്ച 16 മണ്ഡലങ്ങളിൽ ഒരു സീറ്റിലേ വിജയിച്ചുള്ളൂ.
രംഗസാമി നീണ്ട രാഷ്‌ട്രീയ യാത്ര തുടരുന്നു. 76 വയസ്സുള്ളപ്പോൾ, പുതുച്ചേരിയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്‌ട്രീയ വ്യക്തികളിൽ ഒരാളായി രംഗസാമി തുടരുന്നു.
















