മോശം പ്രകടനം തന്റേതായിട്ടുപോലും ആൾക്കാർക്ക് അച്ഛനെയോ അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തേയോ മാത്രമേ കളിയാക്കാൻ തോന്നിയുള്ളൂവെന്ന് നടൻ മാധവ് സുരേഷ് . അമ്മയെപ്പോലും പലരും കളിയാക്കി . വിമർശിക്കുന്നവർ അഭിനയത്തിനെ കുറ്റം പറഞ്ഞിരുന്നെങ്കിൽ അതിൽനിന്ന് എന്തെങ്കിലും പഠിച്ചു വീണ്ടും നന്നാവാൻ നോക്കുകയേ ഉള്ളൂ എന്നും മാധവ് സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘ എനിക്ക് നൂറോ ഇരുന്നൂറോ സിനിമ ചെയ്താൽ കൊള്ളാമെന്നുണ്ട്. എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞാൽ ഞാൻ ചെയ്യും. അത് തെളിയിക്കാനുള്ള എന്റെ ശ്രമങ്ങളാണിതെല്ലാം. എന്റെ പ്രകടനത്തെ വിമർശിക്കുകയും ആത്മാർത്ഥമായ നിർദേശങ്ങൾ തന്നതും വളരെ കുറവായിരുന്നു. എന്റെ ഒരു സിനിമ കണ്ടിട്ട് വെറുതെ വന്ന് ഒരാൾ നല്ല സിനിമ ആയിരുന്നു എന്ന് പറയുന്നതാണ് ഒരാൾ വളരെ ഗൗരവത്തോടെ നിന്റെ പെർഫോമൻസ് മോശമായിരുന്നു എന്ന് പറയുന്നതിനേക്കാളും മോശം വിമർശനം.
കുമ്മാട്ടിക്കളി ഉദാഹരണമായെടുത്താൽ അതിലും ഒരു 20% ആൾക്കാർ മാത്രമാണ് എന്റെ അഭിനയത്തിനെ കുറ്റം പറയുന്നത്. ബാക്കിയുള്ള നെഗറ്റീവ് കമന്റ്സ് എല്ലാം നോക്കി കഴിഞ്ഞാൽ ഭയങ്കരമായിട്ട് പൊളിറ്റിക്കൽ ആകും. അച്ഛനെ പറ്റിയും വീട്ടിൽ വെറുതെ ഇരിക്കുന്ന എന്റെ അമ്മയെ പറ്റിപ്പോലും പറയുന്നു. അതാണെന്നെ ഏറെ വേദനിപ്പിക്കുന്നത്. ഒരു പരിധിയിൽ കൂടുതൽ മണ്ടന്മാരാണ് ഇങ്ങനെ പറയുന്നത്. ഇവരൊക്കെ എന്തിനാണിങ്ങനെ കുരച്ചുകൊണ്ടിരിക്കുന്നതെന്ന് തോന്നും.
മോശം പ്രകടനം എന്റേതായിട്ടുപോലും ആൾക്കാർക്ക് അപ്പോഴും എന്റെ അച്ഛനെയോ അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തേയോ മാത്രമേ കളിയാക്കാനേ തോന്നിയുള്ളൂ. പിന്നെ എല്ലാം ഒരു ലക്കിന്റെ മാജിക് അല്ലേ? നമ്മൾ എത്രയൊക്കെ നല്ല വർക്ക് ചെയ്താലും അതു വിജയിക്കണം.എത്രയൊക്കെ ട്രോൾ വന്നാലും ഇല്ലെങ്കിലും ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ അച്ഛന്റെ ലെവലൊന്നും ഞാൻ ആയിട്ടില്ല. ഇനി ആവുകയുമില്ല.
മമ്മൂട്ടി സാറിന്റെ ഒരു ഇമോഷണൽ സീക്വൻസ് വെറുതെ നമ്മൾ കണ്ണടച്ചിരുന്ന് കേട്ടുനോക്കിയാൽ മതി. ആ പറയുന്ന വാക്കുകൾ മാത്രം കേട്ടാൽ മതി. അതേ സമയത്ത് കുറച്ച് പ്ലേഫുൾ ആയി, കുറച്ച് ചൈൽഡിഷ് നമ്പറാണ് ചെയ്യേണ്ടതെങ്കിൽ ഈ ഒരു പ്രായത്തിലും മോഹൻലാൽ സാർ എന്തൊരു പെർഫെക്ഷനാണ്. അച്ഛനിൽനിന്ന് മാത്രമല്ല, ഓരോ സീനിയേഴ്സിൽനിന്നും എനിക്ക് പഠിക്കാനുണ്ട്‘ മാധവ് പറയുന്നു.
















