
വയനാട്: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിനിൽക്കെ, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്. ഹൈക്കമാൻഡിനെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് വയനാട്ടിലടക്കം പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷ് പോസ്റ്ററുകൾ പാർട്ടിയിൽ വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.
കെ.സി. വേണുഗോപാലിനെതിരെയാണ് ഇവ. വയനാട് മറ്റൊരു അമേഠിയായി മാറുമെന്നും, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തീരുമാനങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ അടുത്തയാൾ മാത്രമാണെന്നും, വയനാട്ടിലെ ജനവികാരം ഹൈക്കമാൻഡ് മറക്കരുതെന്നും പോസ്റ്ററുകളിൽ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു. കൽപ്പറ്റ ഡി.സി.സി ഓഫീസിന് സമീപവും പ്രിയങ്ക ഗാന്ധിയുടെ മുക്കത്തെ ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പതിപ്പിച്ചത്.
ഈ പോസ്റ്റർ പ്രതിഷേധം ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണെന്നാണ് സംശയം. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് മുൻപ് ഉണ്ടായേക്കുമെന്നാണ് വിവരം. ഡൽഹിയിൽ നടന്ന ചർച്ചകളിൽ ഭൂരിഭാഗം നേതാക്കളും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് സൂചനകൾ. എങ്കിലും, ഭൂരിപക്ഷ അഭിപ്രായത്തിനപ്പുറം കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കുമെന്ന് രാഹുൽ ഗാന്ധി നേതാക്കളെ അറിയിച്ചിട്ടുണ്ട്. തനിക്ക് മുൻവിധികൾ ഒന്നുമില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.