ന്യൂദൽഹി : നീറ്റ്-യുജി 2026 പരീക്ഷയുടെ വിശ്വാസ്യതയെയും രഹസ്യസ്വഭാവത്തെയും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളിലും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കടുത്ത ആശങ്ക രേഖപ്പെടുത്തി. വിവിധ മാധ്യമ റിപ്പോർട്ടുകളിലൂടെയും എൻടിഎ (NTA), അന്വേഷണ ഏജൻസികൾ എന്നിവയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ തോതിലുള്ള ആശങ്കയാണ് പടർത്തിയിരിക്കുന്നത്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സുതാര്യതയിൽ വരുത്തുന്ന ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാനാവില്ലെന്ന് എബിവിപി വ്യക്തമാക്കി.
പരീക്ഷയ്‌ക്ക് മുൻപ് ചോദ്യപേപ്പറോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോർന്നിട്ടുണ്ടെങ്കിൽ, അത് പരീക്ഷാ സംവിധാനത്തെ അട്ടിമറിക്കൽ മാത്രമല്ല, രാപ്പകൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളോട് കാണിക്കുന്ന കടുത്ത അനീതി കൂടിയാണ്. ഈ സംഭവത്തിൽ കേന്ദ്ര ഏജൻസികളെ ഉൾപ്പെടുത്തി നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു.
പരീക്ഷാ മാഫിയകളും അവർക്ക് ഒത്താശ ചെയ്തവരും ഉൾപ്പെടെയുള്ള കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. അന്വേഷണം പൂർത്തിയാകുന്നത് വരെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പൂർണ്ണ സുതാര്യത പുലർത്തണമെന്നും വസ്തുതകൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണമെന്നും വിദ്യാർത്ഥി പരിഷത്ത് ആവശ്യപ്പെട്ടു.
വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഓരോ വിദ്യാർത്ഥിയും നീറ്റ് പോലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. ഇത്തരം ക്രമക്കേടുകൾ അവരുടെ മനോവീര്യത്തെ തകർക്കുകയും ഭാവിയെ അവതാളത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കുറ്റവാളികൾ ആരും ശിക്ഷിക്കപ്പെടാതെ പോകരുത് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.
പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക സുരക്ഷ വർദ്ധിപ്പിക്കണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും എബിവിപി നേരത്തെയും ആവശ്യപ്പെട്ടിട്ടുള്ളതാണ്.
വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നീതിയുക്തമായ പരീക്ഷാ സംവിധാനം ഉറപ്പാക്കാനും വിദ്യാർത്ഥി പരിഷത്ത് എന്നും മുന്നിലുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














