ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 പ്രവൃത്തി ദിനങ്ങളാണുള്ളത്. സമ്മേളനം സുഗമമായി നടത്തുന്നതിനായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും. വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കും. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നുണ്ട്.
അതേസമയം, മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിൽ നിന്നും സർക്കാർ തൽക്കാലത്തേക്ക് പിന്മാറി. ഭരണപക്ഷത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ പ്രതിപക്ഷവും ഒരുങ്ങുകയാണ്. സമ്മേളനത്തിൽ സ്വീകരിക്കേണ്ട സംയുക്ത തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി കോൺഗ്രസ് തിങ്കളാഴ്ച ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഈ യോഗത്തിൽ എത്ര പ്രതിപക്ഷ പാർട്ടികൾ പങ്കുചേരുമെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ല.
















