മട്ടാഞ്ചേരി: മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞ ടാറ്റയുടെ 10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം. കൊച്ചി തുറമുഖത്ത് ഒന്നര വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച് ധാരണാപത്രം നടത്തിയ ബോട്ടു നിര്‍മാണ കേന്ദ്രം ഇന്നും കടലാസില്‍ മാത്രമാണ്. ഇടത് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പദ്ധതി കൂടിയാണിത്.
ടാറ്റയുടെ എന്‍ജിനീയറിങ് ഉപഘടകമായ ആര്‍ട്‌സണ്‍ എന്‍ജിനീയറിങ് ലിമിറ്റഡും മലബാര്‍ സിമന്റ്‌സും ചേര്‍ന്നുള്ള പദ്ധതികൂടിയാണ്. 1978ല്‍ തുടങ്ങിയ ഹൈദരാബാദിലെ ആര്‍ട്‌സണ്‍ എന്‍ജിനീയറിങ് 2007 ലാണ് ഓഹരിയിലൂടെ ടാറ്റാ ഏറ്റെടുത്തത്.
ചെറുകിട ബോട്ട് നിര്‍മാണ യൂണിറ്റാണിത്. സിമന്റ് ക്ലിങ്കര്‍ ഇറക്കാന്‍ മലബാര്‍ സിമന്റ്‌സ് തുറമുഖ നഗരിയില്‍ ലീസിനെടുത്ത സ്ഥലത്താണ് പദ്ധതി ലക്ഷ്യമിട്ടത്. 2025 ഫെബ്രുവരിയില്‍ ഇരുവരും ധാരണയിലായ പദ്ധതി ഇന്നും കടലാസിലാണ്. 300 കോടി രൂപയുടെ പദ്ധതിയില്‍ 100 ടണ്ണില്‍ താഴെയുള്ള ബോട്ട് നിര്‍മാണമാണ് ലക്ഷ്യം.
200ല്‍ താഴെ മാത്രം തൊഴിലവസരമുള്ള പദ്ധതി ജലമെട്രൊയുടെ ബോട്ട് നിര്‍മാണമാണ് ലക്ഷ്യമിട്ടത്. മലബാര്‍ സിമന്റ്‌സ് ഉന്നതര്‍ അഴിമതിക്കേസിലായതോടെ പദ്ധതി സ്തംഭനാവസ്ഥയിലാണ്. തുറമുഖ നഗരിയില്‍ കൊച്ചി കപ്പല്‍ശാലയുടെ അന്താരാഷ്‌ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന് വിളിപ്പാടകലെയാണ് കൊട്ടിഘോഷിച്ച മലബാര്‍ സിമന്റ്‌സ്- ആര്‍ട്‌സണ്‍ എന്‍ജിനീയറിങ് കരാര്‍ പദ്ധതി.
















