മലപ്പുറം: ഉപമുഖ്യമന്ത്രിപദം അടക്കം ആറ് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ഉറപ്പാക്കാന്‍ മുസ്ലിം ലീഗ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നടക്കുന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ ലീഗിന്റെ മന്ത്രിമാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ലീഗ്. ഇതുവഴി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി സ്ഥാനങ്ങള്‍ നേടാമെന്നാണ് ലീഗ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലീഗ് യോഗങ്ങളില്‍ മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. മന്ത്രിമാരെ സംബന്ധിച്ച ധാരണയും പൂര്‍ത്തിയാക്കി.
ഉപമുഖ്യമന്ത്രിപദത്തിലേക്ക് മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ അല്ലാതെ മറ്റാരെയും പരിഗണിക്കാനില്ല. വേങ്ങരയില്‍ നിന്നും മണ്ഡലം മാറി മലപ്പുറത്ത് മത്സരിച്ച കുഞ്ഞാലിക്കുട്ടി ചരിത്രഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. 85,327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലീഗിന് സ്വാധീനമുള്ള ചെറുയോഗങ്ങളിലുടനീളം കുഞ്ഞാപ്പ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയാവുമെന്നും ഭൂരിപക്ഷം ഉയര്‍ത്തണമെന്നുള്ള അഭ്യര്‍ത്ഥനയാണ് ലീഗിന്റെ പ്രദേശിക നേതാക്കള്‍ നടത്തിയത്.
കഴിഞ്ഞദിവസം പാണക്കാട് ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ മലപ്പുറത്തിനൊപ്പം മറ്റു ജില്ലകളിലെ എംഎല്‍എമാരെയും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ലീഗിന്റെ അഞ്ച് മന്ത്രിമാരും മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു. 22 എംഎല്‍എമാരാണ് ഇക്കുറി ലീഗിനുള്ളത്. മലപ്പുറത്ത് 12, കോഴിക്കോട് ആറ്, കാസര്‍കോട് രണ്ട്, പാലക്കാട് ഒന്ന്, എറണാകുളം ഒന്ന് ഇങ്ങനെയാണ് ജില്ലകളില്‍ വിജയിച്ച ലീഗ് എംഎല്‍എമാരുടെ എണ്ണം. ഇതില്‍ 10 പേര്‍ പുതുമുഖങ്ങളാണ്.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി എന്നിവര്‍ മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പിച്ചവരാണ്. മലപ്പുറം വേങ്ങരയില്‍ നിന്നാണ് ജയിച്ചതെങ്കിലും കോഴിക്കോടിന്റെ പ്രതിനിധിയായാണ് ഷാജിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് നിന്ന് ജയിച്ച എന്‍. ഷംസുദ്ദീന്‍ പരിഗണനയിലാണ്. കണ്ണൂര്‍ ജില്ലയിലെ പേരാമ്പ്രയില്‍ നിന്ന് ജയിച്ച ലീഗിലെ ഏക വനിതയായ ഫാത്തിമ തഹ്‌ലിയയേയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ അഞ്ചാം മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലിയേയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക.
















