കൊല്‍ക്കൊത്ത: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടാന്‍ അനുവാദം നല്‍കി ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബംഗാളിന്റെ ഭാഗത്ത് വേലികെട്ടാന്‍ അതിര്‍ത്തി രക്ഷാസേനയ്‌ക്ക് ഭൂമി 45 ദിവസത്തിനുള്ളില്‍ കൈമാറും.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതിനുള്ള അപേക്ഷ കിട്ടിയ ഉടന്‍ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ തീരുമാനമെടുക്കുകയായിരുന്നുവെന്നും അടുത്ത 45 ദിവസത്തിനുള്ള ലാന്‍റ് ഡിപാര്‍ട്ട് മെന്‍റ് അതിര്‍ത്തി രക്ഷാസേനയ്‌ക്ക് (ബിഎസ് എഫ്) വേലി കെട്ടാനുള്ള ഭൂമി കൈമാറും. അതിര്‍ത്തിയിലൂടെ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നെന്നും അതിര്‍ത്തി വേലിവന്നാല്‍ ഇതിന് തടയിടാന്‍ സാധിക്കുമെന്നും മുഖ്യന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി മമത അതിര്‍ത്തി വേലികെട്ടാനുള്ള കേന്ദ്രതീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. മമത ഇതിനെ എതിര്‍ത്തതിന് പിന്നില്‍ വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായുള്ള മമത ഭരണത്തില്‍ ബംഗ്ലാദേശില്‍ നിന്നും മുസ്ലിങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകുകയായിരുന്നു. ഇവര്‍ക്ക് പൗരത്വവും ആധാര്‍ കാര്‍ഡും നല്‍കി മമത ഇവരെ തൃണമൂല്‍ വോട്ടര്‍മാരാക്കി തുടര്‍ഭരണം നേടിക്കൊണ്ടേയിരുന്നു.
ഇപ്പോള്‍ ആദ്യമായി ബിജെപി അധികാരത്തില്‍ വന്നതോടെ ആദ്യം ഈ അനധികൃത നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനുള്ള നടപടിയാണ് ആദ്യം കൈക്കൊള്ളുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബംഗാളിലെ നീളം ഏകദേശം 2216 കിലോമീറ്റര്‍ വരും. ഇത്രയും ഭാഗത്ത് അതിര്‍ത്തിവേലികെട്ടാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാനസര്‍ക്കാരും അനുവാദം നല്‍കേണ്ടതുണ്ട്. ഇത്രയും കാലം മമത ഇതിനെ എതിര്‍ക്കുകയായിരുന്നു.
















