ന്യൂദല്‍ഹി : കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ബിജെപിക്ക് കേരളത്തില്‍ മൂന്ന് സീറ്റുകള്‍ ലഭിച്ചത് ഗൗരവമുള്ള കാര്യമാണ്. എന്നാല്‍ ഈ മൂന്നിടത്തും രണ്ടാം സ്ഥാനത്തെത്തിയ ഇടത്പക്ഷം ശക്തമായ മത്സരം കാഴ്ചവച്ചെന്നും പോളിറ്റ് ബ്യൂറോ യോഗ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി വിജയനെ ഉയര്‍ത്തി കാട്ടിയതെന്നും തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടതില്ലെന്നും സി പി എം ജനറല്‍ സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ ഉയര്‍ത്തി കാട്ടിയത്. തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം ഭരണവിരുദ്ധ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകളില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ വിജ്ഞാപനം ഇറക്കി.ഇതേ ലേബര്‍ കോഡുകളുടെ ഫലം ആണ് നോയിഡയില്‍ നടന്ന സമരമെന്നും എം എ ബേബി കുറ്റപ്പെടുത്തി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനങ്ങളോടുളള അഭ്യര്‍ത്ഥന സംബന്ധിച്ചും എംഎ ബേബി പ്രതികരിച്ചു. ഇപ്പൊള്‍ മോദി പറഞ്ഞ നിയന്ത്രണങ്ങള്‍ 2021ല്‍ ശ്രീലങ്കയില്‍ നടപ്പാക്കാന്‍ ശ്രമിച്ചതിന് സമാനമാണ്.
വനിത സംവരണത്തിന്റെ പേരില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കാന്‍ ആണ് കേന്ദ്രം ശ്രമിച്ചത് എന്നും എംഎ ബേബി കുറ്റപ്പെടുത്തി.ഇത് നടപ്പിലായാല്‍ ദക്ഷിണേന്ത്യയുടെ പ്രാധാന്യം കുറയും. ആര്‍എസ്എസ് ശക്തിമേഖലകളായ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വര്‍ധിക്കും എന്നും അഭിപ്രായപ്പെട്ടു.
















