തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഫ്ലക്സ് ബോർഡ്. ‘ഇവിടെ പാര്‍ട്ടിയാണ് വേണ്ടത്, വ്യക്തികളല്ല, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചു തരൂ’, എന്നാണ് ഫ്‌ളക്‌സിലുള്ളത്. ‘പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ’, എന്നും ഫ്ലക്‌സില്‍ എഴുതിയിട്ടുണ്ട്. കുളത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ശ്യാം മോഹന്റെ ചിത്രവും ഫ്ലക്സിലുണ്ട്. ശബരിമല സ്വർണക്കൊള്ളക്കേസിൽ കടകംപള്ളിക്കെതിരായി ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്. മുൻപ് പാർട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയാ കമ്മിറ്റിയിലും കുളത്തൂരിലും വിഭാഗീയത ഉണ്ടായിരുന്നു.
ബിജെപി ജയിക്കാൻ സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു കഴക്കൂട്ടം. മണ്ഡലത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിലായിരുന്നു പോരാട്ടം. ശരത് ചന്ദ്രപ്രസാദായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർഥി. തുടക്കത്തിൽ എൽഡിഎഫിന് ആധിപത്യം പുലർത്താൻ സാധിച്ചെങ്കിലും പിന്നീടതുണ്ടായില്ല. ലീഡ് നില മാറിമറിഞ്ഞുകൊണ്ടേയിരുന്നു. ഓരോ റൗണ്ട് എണ്ണുന്നതിനനുസരിച്ച് മുരളീധരനും കടകംപള്ളിയും മാറിമാറി ലീഡ് പിടിച്ചു. ഒടുവിൽ മണ്ഡലം മുരളീധരനെ തുണയ്‌ക്കുകയായിരുന്നു















