നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയതിനേക്കാള്‍ പൊരിഞ്ഞ പോരാട്ടമാണ് ഗ്രൂപ്പ് നേതാക്കളെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്ത് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. പരിചയസമ്പന്നത മുന്‍നിര്‍ത്തി കെ.സി. വേണുഗോപാലിനെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. പ്രതിപക്ഷ നേതാവെന്ന നിലയ്‌ക്ക് യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. മൂന്നു ഗ്രൂപ്പിന്റെയും അണികള്‍ ഫ്ലക്സുകളും പ്രതികരണവും പരസ്യപ്രകടനവും പോര്‍വിളികളുമൊക്കെയായി തെരുവിലിറങ്ങിയിരിക്കുകയാണ്. ചില സമുദായ നേതാക്കളുടെ പിന്തുണയാണ് ചെന്നിത്തല അവകാശപ്പെടുന്നത്. കെ.സി. വേണുഗോപാലിന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്നു. വി.ഡി. സതീശനു വേണ്ടി യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗാണ് രംഗത്ത് വന്നിരിക്കുന്നത്. ചില സ്വയംപ്രഖ്യാപിത സാംസ്‌കാരിക നേതാക്കളും പിന്തുണയറിയിച്ചിരിക്കുന്നു.
മുഖ്യമന്ത്രി കസേരയ്‌ക്ക് വേണ്ടിയുള്ള ഈ പോര് അരങ്ങ് തകര്‍ക്കുമ്പോള്‍ എംഎല്‍എമാരുടെ മനസ്സറിയാന്‍ ഹൈക്കമാന്‍ഡിന്റെ പ്രതിനിധികള്‍ കേരളത്തിലെത്തി മടങ്ങിയിരിക്കുകയാണ്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് മുഖ്യമന്ത്രി ആരാകണമെന്ന് ദല്‍ഹിയില്‍ നിന്ന് പ്രഖ്യാപിക്കുമെന്നാണ് കെപിസിസി പറയുന്നത്. എന്നാല്‍ ഇതത്ര എളുപ്പമല്ലെന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളെക്കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉറപ്പാണ്. മുഖ്യമന്ത്രി കസേരയില്‍ അവകാശവാദം ഉന്നയിക്കുന്ന മൂന്നു പേരെയും ഒഴിവാക്കി മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥയുമാണ്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നാണ് വി. ഡി. സതീശന്‍ പ്രഖ്യാപിച്ചിരുന്നത്. താനാണ് മുഖ്യമന്ത്രിയെന്ന് പറയാതെ പറയുകയാണ് സതീശന്‍ ചെയ്തത്. പക്ഷേ സ്ഥിതിഗതികള്‍ മറ്റൊരു വഴിക്കാണ് നീങ്ങിയത്. ഹൈക്കമാന്‍ഡിനെന്നല്ല ദൈവം വിചാരിച്ചാല്‍ പോലും കോണ്‍ഗ്രസിലെ അധികാരമോഹികളെ പിന്തിരിപ്പിക്കാനാവില്ല എന്നതാണ് സത്യം.
കോണ്‍ഗ്രസിന്റെ തനിനിറം എന്താണെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അവസരവാദത്തിന്റെ ആള്‍രൂപങ്ങളാണ് ഓരോ കോണ്‍ഗ്രസ് നേതാവും. ഏതെങ്കിലും ഒരു നേതാവിന്റെയും ഗ്രൂപ്പിന്റെയും ആളായി നിന്ന് തെരഞ്ഞെടുപ്പില്‍ സീറ്റൊപ്പിക്കുക. ജയിച്ചുകഴിഞ്ഞാല്‍ മറുകണ്ടം ചാടി ഹൈക്കമാന്‍ഡില്‍ പിടിയുള്ള നേതാവിനെ പിന്തുണയ്‌ക്കുക. ഒരു നേതാവുതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലരെയും മാറിമാറി പിന്തുണയ്‌ക്കുക. കോണ്‍ഗ്രസില്‍ മാത്രം കാണാന്‍ കഴിയുന്ന രാഷ്‌ട്രീയ അശ്ലീലമാണിത്.
കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും, അതില്‍ ഇതൊക്കെ പതിവാണെന്നുമുള്ള പതിവു വായ്‌ത്താരി ഉടന്‍ പ്രതീക്ഷിക്കാം. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇതില്‍ കെ.സി. വേണുഗോപാല്‍ ദല്‍ഹിയിലേക്ക് നേരത്തെ പോയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ നേതാവിനെ അവഗണിച്ചുകൊണ്ട് ഹൈക്കമാന്‍ഡിന് കേരളത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുക എളുപ്പമാവില്ല. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ മഹത്വം കൊണ്ടും നേതാക്കളുടെ കഴിവുകൊണ്ടുമല്ല ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തത്. പിണറായി വിജയന്റെ പത്ത് വര്‍ഷത്തെ ദുര്‍ഭരണം ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്ന ജനവികാരമാണ് യുഡിഎഫിനെ തുണച്ചത്. ഇങ്ങനെയൊരു തീരുമാനമെടുത്ത ജനങ്ങള്‍ ഇപ്പോള്‍ വിഡ്ഢികളായിരിക്കുകയാണ്. അധികാരമോഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ ജനവിധിയെ അവഹേളിച്ചിരിക്കുന്നത് നോക്കിനിക്കാനാണ് അവരുടെ വിധി. ആര് മുഖ്യമന്ത്രിയായാലും കോണ്‍ഗ്രസിലും യുഡിഎഫിലും പ്രശ്നങ്ങള്‍ അവസാനിക്കില്ല. ചേരിപ്പോരുകള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. ഭരണം അസ്ഥിരമാകും. മുസ്ലിംലീഗിനെ പോലുള്ള കക്ഷികള്‍ അവസരം മുതലാക്കി പരമാവധി വിലപേശും. ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയെയും പോലുള്ള ഇസ്ലാമിക മതമൗലികവാദികള്‍ മുതലെടുപ്പ് നടത്തും. അവര്‍ മതപരമായ അജണ്ട പരമാവധി പുറത്തെടുക്കും. ജനങ്ങള്‍ മാറി ചിന്തിക്കാതെ ഈ വിഷമവൃത്തത്തില്‍ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ല.
















