കോട്ടയം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് നിർമ്മാണത്തിന് തുടക്കമിടുകയും, പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് ഭരണത്തിൽ നിലച്ചതുമായ കോട്ടയം ആകാശപ്പാതയ്‌ക്ക് ഇനി ജീവൻ വയ്‌ക്കുമോ എന്ന ചോദ്യമാണ് നിലവിൽ കോട്ടയത്തുയരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്വപ്‌ന പദ്ധതിയായിരുന്നു കോട്ടയം നഗരത്തിലൊരു ആകാശപ്പാത എന്നത്.
കഴിഞ്ഞ പത്ത് വർഷമായി ആരംഭിച്ചിടത്ത് നിൽക്കുകയാണ്. ഇതിനിടയിൽ പാതിവഴിയിലെത്തിയ ആകാശപ്പാത പൂർത്തിയാക്കുകയോ, പൊളിച്ചുകളയുകയോ വേണമെന്ന ആവശ്യങ്ങളുമായി ഹൈക്കോടതിവരെ കേസുകളുമെത്തി. 2016 മുതൽ 2026 വരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയായിരുന്നു കോട്ടയത്തിന്റെ ജനപ്രതിനിധിയെങ്കിലും പദ്ധതി പൂർത്തിയാക്കാനായില്ല. അതിന് വിശദീകരണം പലതുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ രാഷ്‌ട്രീയ വിവേചനം. മറ്റൊന്ന് കോട്ടയത്ത് നിന്നുള്ള മന്ത്രിയായിരുന്ന വി.എൻ. വാസവന്റെ അസഹിഷ്ണുത. ഇപ്പോൾ വാസവനും തോറ്റു. സംസ്ഥാന സർക്കാരും തോറ്റു. തിരുവഞ്ചൂരിന് സ്വാധീനമുള്ള സർക്കാരാണ് വരുന്നത്. ഈ അവസരത്തിലെങ്കിലും ആകാശപ്പാത പൂർത്തിയാക്കപ്പെടുമോ എന്നാണ് നഗരത്തിലെത്തുന്നവർ ചോദിക്കുന്നത്.
2015 ഡിസംബർ 22-നാണു നിർമ്മാണം ആരംഭിച്ചത്. പദ്ധതിക്ക് ആവശ്യമായ 5.18 കോടി രൂപയും അനുവദിച്ചു. കിറ്റ്‌കോയെ നിർമ്മാണ ചുമതല ഏൽപിച്ചു. 28 ലക്ഷം കെഎസ്ഇബിക്കും 7.5 ലക്ഷം ജല അതോറിറ്റിക്കും 54,000 രൂപ മണ്ണ് പരിശോധനയ്‌ക്കുമായി കിറ്റ്‌കോ കൈമാറി. നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായ ശേഷമാണ് നിലച്ചത്. ശീമാട്ടി റൗണ്ടാനയിൽ ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ കാൽനടയാത്രക്കാർക്കായി നിർമ്മിക്കുന്ന ആകാശപ്പാതയ്‌ക്കായി ഇതുവരെ ചെലവഴിച്ചത് 1.95 കോടി രൂപ. 3.22 കോടി കൂടി ചെലവിട്ടാൽ നിർമ്മാണം പൂർത്തിയാക്കാം.
2022-ൽ മന്ത്രിമാരെയും കോട്ടയത്തു നിന്നുള്ള മന്ത്രി വി.എൻ. വാസവനെയും നേരിൽ കണ്ട് ആകാശപ്പാതയുടെ വിഷയം അവതരിപ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 11 യോഗങ്ങൾ കളക്ടറേറ്റിൽ നടത്തി. പക്ഷേ, നിർമ്മാണം മാത്രം പുനരാരംഭിച്ചില്ല. ആകാശപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കണം. രാഷ്‌ട്രീയ കാരണങ്ങളുടെ പേരിൽ അശാസ്ത്രീയമെന്ന് ആരോപണമുയർത്തി ആകാശപ്പാത പൊളിച്ചു കളയാൻ തീരുമാനിച്ചാൽ നഷ്ടമാകുന്നത് ജനത്തിന്റെ നികുതിപ്പണമായിരിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ വാദം. ആസ്തിവികസന ഫണ്ടിൽ നിന്ന് 1.65 കോടി നൽകാമെന്നും അന്ന് എംഎൽഎ പറഞ്ഞിരുന്നു.
















