ന്യൂദൽഹി: അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ തുടർന്നും പിന്തുണയ്‌ക്കുന്നതിനാൽ സിന്ധു നദീജല ഉടമ്പടി നിർത്തിവച്ച് നടപടി തുടരുമെന്ന് ഭാരതം പ്രസ്താവിച്ചു. കഴിഞ്ഞ വർഷമാണ് പാകിസ്ഥാന്റെ ‘വെള്ളംകുടി’ മുട്ടിച്ച കരാർ റദ്ദാക്കൽ നടപടി ഉണ്ടായത്. വിദേശകാര്യ മന്ത്രാലയമാണ് (എംഇഎ) ഈ വിവരം അറിയിച്ചത്.
ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന മാധ്യമസമ്മേളനത്തിൽ, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ ഭാരതത്തിന് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
”അതിർത്തി കടന്നുള്ള ഭീകരത വളരെക്കാലമായി പാകിസ്ഥാൻ ഭരണകൂട നയത്തിന്റെ ഒരു ഉപകരണമാണെന്ന് ലോകത്തിന് അറിയാം,” ഭീകരതയ്‌ക്കെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് ആവർത്തിച്ചുകൊണ്ട് ജയ്സ്വാൾ പറഞ്ഞു.
പാകിസ്ഥാൻ വിശ്വസനീയമായും പിൻവലിക്കാനാവാത്ത വിധം ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ച നിലയിൽ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ്് ഭാരതം കരാർ താൽക്കാലികമായി നിർത്തിവച്ചത്. ഇത് പാകിസ്ഥാനെതിരെ നിരവധി നയതന്ത്രപരവും തന്ത്രപരവുമായ നടപടികൾക്ക് കാരണമായി.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ പ്രവർത്തിക്കുന്ന 1960 ലെ ഉടമ്പടി ഭാരതവും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല സംവിധാനത്തിൽ നിന്നുള്ള ജലം പങ്കിടുന്നതിനെ നിയന്ത്രിക്കുന്നു.
















