തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ലഭിച്ചിട്ടും ഗ്രൂപ്പ് പോരിനെ തുടർന്ന് മുഖ്യമന്ത്രി ചർച്ചകൾ എങ്ങും എത്തിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. തങ്ങളുടെ പക്ഷത്ത് എം. എൽ എമാരുടെ എണ്ണം കൂട്ടാനുള്ള ചരടുവലികൾ മുറുക്കി. 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പാണെന്നാണ് കെസി വിഭാഗം പറയുന്നത്. 16 എംഎൽഎമാരെങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തലയും ഒൻപത് എംഎൽഎമാർ ഒപ്പമുണ്ടാകുമെന്ന് വിഡി സതീശൻ ക്യാമ്പും വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന വാശിയിലാണ് വി ഡി സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ അദ്ദേഹം ഈ നിലപാട് അറിയിക്കുകയും ചെയ്‌തു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും വി ഡി സതീശൻ പറഞ്ഞു. വി എസിന്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്.
നേതാവിന് കാഴ്‌ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത്. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ പറഞ്ഞു. ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ‘ചോദ്യം സാങ്കൽപ്പികം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
















