കട്ടപ്പന: മാസങ്ങള്‍ക്ക് മുമ്പ് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലയിപ്പോള്‍ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുമ്പോള്‍ കേരകര്‍ഷകര്‍ നിരാശയിലാണ്. കഴിഞ്ഞ ഓണക്കാലത്തോടെയാണ് വെളിച്ചെണ്ണ വില 500 കടന്നതും തേങ്ങയുടെ വില 80 – 85 ലെത്തിയതും.
ഒരു മാസം മുമ്പ് വരെ ഈ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഏപ്രില്‍ മാസത്തോടെയാണ് വെളിച്ചെണ്ണ വില 260 രൂപയിലും തേങ്ങ വില 40-45ലെത്തിയതും. തമിഴ് നാട്ടിലുള്‍പ്പെടെ തേങ്ങയുടെ ഉല്പാദനം വര്‍ധിച്ചതും യുഎസ് – ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള മൂല്യവര്‍ധിത ഉല്‍പ്പനങ്ങളുടെ കയറ്റുമതി നിലച്ചതുമാണ് വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത്തവണ ചൂട് കൂടിയതിനാല്‍ തേങ്ങ പെട്ടെന്ന് മൂപ്പെത്തിയതും വിപണിയില്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതുമാണ് മറ്റൊരു കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
തേങ്ങാ ഉല്‍പ്പാദനത്തിലും കേര കൃഷിയിലും ഏറെ പിന്നോക്കം പോയ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന തേങ്ങയുടെ ഭൂരിഭാഗവും കയറ്റി അയക്കുന്നത് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിലേക്കാണ്. നിലവില്‍ തേങ്ങ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനം തമിഴ്‌നാടിനാണ്. രണ്ടാം സ്ഥാനം കര്‍ണാടകയ്‌ക്കും. തേങ്ങയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന നിരവധി സംരംഭകര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംരംഭകരും തേങ്ങ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
നേരത്തെ വിലയിടിയുന്ന അവസരങ്ങളില്‍ കേരഫെഡ് തേങ്ങ സംരഭരിച്ചിരുന്നു. എന്നാലിപ്പോള്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് മാത്രമാണ് കേരഫെഡിന്റെ സംഭരണമുള്ളത്. വിലയിടിവ് പ്രതിസന്ധികളെ തരണം ചെയ്ത് പിടിച്ചു നില്‍ക്കുന്ന കേരകര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കേരഫെഡിന്റെ സംഭരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതേസമയം വിലക്കുറവ് പരിഗണിക്കാത്ത ഇടുക്കി ഉള്‍പ്പെടെയുള്ള വ്യാപാരികള്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് വെളിച്ചെണ്ണയ്‌ക്ക് 270-300, തേങ്ങയ്‌ക്ക് 70-80 എന്ന നിരക്കിലാണ് വില ഈടാക്കുന്നത്.
ഒരിടത്തും വിലവിവരപട്ടികയില്‍ വില രേഖപ്പെടുത്താറുമില്ലെന്നും പരാതിയുണ്ട്. അധികൃതര്‍ ഇതൊന്നും കാണാത്തമട്ടിലാണെന്നും നടപടിയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
















