തിരുവനന്തപുരം: എല്‍നിനോയുടെ ഭാഗമായി കാലവര്‍ഷത്തിലുണ്ടായ കുറവ് കരകൃഷികള്‍ക്ക് തിരിച്ചടിയായി. ഇടവപ്പാതിയിലെ ഞാറ്റുവേല ആരംഭിച്ചെങ്കിലും തിരിമുറിയാതെ പെയ്യേണ്ട മഴ ഇല്ലാതായതോടെ തെങ്ങ്, കുരുമുളക് തുടങ്ങി കാര്‍ഷിക കലണ്ടര്‍ പ്രകാരം വിളവിറക്കുകള്‍ പലതും താളം തെറ്റി. കാലവര്‍ഷം കുറഞ്ഞത് രണ്ടാം കൃഷിയെ ബാധിച്ചിട്ടില്ലെങ്കിലും വെള്ളം കയറ്റിയിറക്കാന്‍ മാര്‍ഗമില്ലാത്ത മറ്റ് പ്രദേശങ്ങളില്‍ നെല്‍കൃഷി കരിഞ്ഞുണങ്ങാനും വളപ്രയോഗമുള്‍പ്പെടെ തടസപ്പെടാനും കീടബാധയ്‌ക്കും എല്‍നിനോ വഴിയൊരുക്കും.
കുംഭമാസത്തില്‍ നടീല്‍ പൂര്‍ത്തീകരിച്ച കിഴങ്ങുവര്‍ഗ കൃഷികളെയും മഴക്കുറവ് പ്രതിസന്ധിയിലാക്കും. ചേന , ചേമ്പ്, കാച്ചില്‍, ചീനി തുടങ്ങിയവയും ഇഞ്ചി, മഞ്ഞള്‍ എന്നിവയും നാമ്പെടുത്ത് ഇലവീശി വളരുന്നത് മഴക്കാലത്താണ്. മഴക്കുറവ് ഇവയുടെ വളര്‍ച്ചയെയും വിളവിനെയും ബാധിക്കും. ഇടവപ്പാതിയുടെ വരവ് കാത്ത് തടംതുറന്ന് വളപ്രയോഗം നടത്തിയ തെങ്ങുകള്‍ക്ക് വളം വലിച്ചെടുക്കാനാവശ്യമായ വെള്ളം മഴക്കുറവ് കാരണം ലഭിക്കാത്ത സ്ഥിതിയാണ്.
ജൂണ്‍ ആദ്യം മുതല്‍ ഓഗസ്റ്റ്, സെപ്തംബര്‍ വരെയാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ലഭിക്കേണ്ടത്. ഓണത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ ഓണക്കാല പച്ചക്കറി കൃഷികള്‍ക്കുള്ള തൈകളുടെ വിതരണം കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരികയാണ്. ഓണത്തിന് ഒരുമുറം പച്ചക്കറിയെന്ന പദ്ധതിയ്‌ക്കും മഴയുടെ കുറവ് വെല്ലുവിളിയാണ്. പയര്‍, വെണ്ട, പച്ചമുളക്, തക്കാളി ഉള്‍പ്പെട്ട പച്ചക്കറികളുടെ കൃഷിയ്‌ക്കും പരിപാലത്തിനും കൂട്ടിന് മഴയില്ലാത്തതിന്റെ വിഷമത്തിലാണ് പച്ചക്കറി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന വീട്ടമ്മമാരും കുടുംബശ്രീ യൂണിറ്റുകളും. അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷികളെയും മഴക്കുറവ് ബാധിച്ചിട്ടുണ്ട്.
കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ഏതാനും ദിവസം പെയ്ത മഴ ഒഴിച്ചാല്‍ ഇത്തവണ തെക്കൻ ജില്ലയില്‍ മഴ കുറവായിരുന്നു. കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയ പാടങ്ങളും വറ്റിയ തോടുകളും ജലാശയങ്ങളും ജല സമൃദ്ധമാകും മുമ്പേ മഴ പിന്‍വാങ്ങി. ഇതേത്തുടര്‍ന്ന് കുളങ്ങളിലെയും തോടുകളിലെയും ജലനിരപ്പ് ഇപ്പോഴെ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ഈമാസം അവസാനം മഴ ശക്തമാകുമെന്ന മുന്നറിയിപ്പിലാണ് നിലവിലെ പ്രതീക്ഷ. മഴയുടെ അളവും ശക്തിയും കുറഞ്ഞാല്‍ ജലസേചനസൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ കൃഷിനശിക്കാനും വിളനഷ്ടത്തിനും കാരണമാകും.















