കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഭരണതലത്തിൽ വലിയ അഴിച്ചുപണി. മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥരും ഉപദേശകരും സ്ഥാനമൊഴിഞ്ഞു. മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവർ തങ്ങളുടെ ‘മുഖ്യ ഉപദേശക’ സ്ഥാനങ്ങൾ രാജിവെച്ചു. ഇവരെ കൂടാതെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധൻ അഭിരൂപ് സർക്കാർ എന്നിവരും രാജിക്കത്ത് നൽകി. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു.
294 സീറ്റുകളിൽ 207-ഓളം സീറ്റുകൾ നേടി ബിജെപി വൻ വിജയം ഉറപ്പിച്ചതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഈ കൂട്ടരാജി. മമത ബാനർജിയുടെ ഭരണത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നവരാണ് ഇപ്പോൾ സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച്, കേന്ദ്ര സർക്കാരുമായുള്ള തർക്കങ്ങളെത്തുടർന്ന് സർവീസിൽ നിന്ന് വിരമിച്ച ആലാപൻ ബന്ദോപാധ്യായയെ മമത തന്റെ പ്രത്യേക ഉപദേശകനായി നിയമിക്കുകയായിരുന്നു. ബിജെപി സർക്കാർ അധികാരമേൽക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർ രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, താൻ ഉടൻ രാജിവെയ്‌ക്കില്ലെന്നും പ്രതിപക്ഷ നിരയെ ശക്തമാക്കുമെന്നുമാണ് മമത ബാനർജിയുടെ നിലപാട്. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് തൃണമൂൽ നേതൃത്വം. വോട്ടെണ്ണലിന് പിന്നാലെ ബംഗാളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷങ്ങളിൽ ആറോളം പേർ കൊല്ലപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
















