തൃശൂര്‍ : ഒല്ലൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളിലെ തോല്‍വിയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. സംസ്ഥാനത്ത് ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിനിടയിലും ഒല്ലൂരിലും മണലൂരിലും പാര്‍ട്ടി പരാജയപ്പെട്ടത് നേതൃത്വത്തിന്റെ കഴിവുകേട് എന്നാണ് വിമര്‍ശനം.
ഒല്ലൂരിലെ സ്ഥാനാര്‍ത്ഥി ഷാജി കോടങ്കണ്ടത്ത് ഇത് പരസ്യമായി പറയുകയും ചെയ്തു. ഒല്ലൂര്‍ മണ്ഡലത്തില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നന്നായി പ്രവര്‍ത്തിച്ചു, എന്നാല്‍ നേതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാണ് ഷാജി പ്രതികരിച്ചത്. പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലോ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിലോ ജില്ലാ നേതൃത്വം ശ്രദ്ധ കാണിച്ചില്ല.
അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമവും ഡിസിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മനപ്പൂര്‍വ്വം തന്നെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചു എന്ന സൂചനയാണ് ഷാജി നല്‍കുന്നത്. മണലൂരിലെ തോല്‍വിയില്‍ ടി.എന്‍ പ്രതാപനും അണികളും അമര്‍ഷത്തിലാണ്. പ്രതാപനെതിരെ മണലൂര്‍ മണ്ഡലത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ഇവരുടെ പരാതി.
വളരെ ചെറിയ മാര്‍ജിനിലാണ് പ്രതാപന്‍ തോറ്റത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കാലുവാരിയില്ലെങ്കില്‍ ജയിച്ചേനെയെന്നും ഇവര്‍ പറയുന്നു. മുന്‍ ഡിസിസി പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് വിമര്‍ശനം. വടക്കാഞ്ചേരിയിലെ തോല്‍വിയും കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. മണ്ഡലം കമ്മിറ്റികളുടെ എതിര്‍പ്പ് മറികടന്ന് സംസ്ഥാന ദേശീയ നേതൃത്വം പി.എന്‍. വൈശാഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പരാജയ കാരണമെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിര്‍ജീവമായിരുന്ന മണ്ഡലം കമ്മിറ്റികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈശാഖ് പരാതി നല്‍കിയിട്ടുണ്ട്. മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ ഉള്‍പ്പെടെ പലരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നിന്നു എന്ന് പറയുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ രൂപീകരണത്തിന്റെ തിരക്കും ചര്‍ച്ചകളും കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
















