India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും. മൂന്നാം തവണയും ബിജെപിയുടെ മുന്നില്‍ അടിയറവ് പറയേണ്ടിവന്നതിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് തോല്‍വിയുടെ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവാതെ കുഴങ്ങിയ നേതാക്കള്‍ തമ്മില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ പരാജയങ്ങളില്‍ മനംമടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച രാജിക്കത്തില്‍ പുതിയ നേതൃത്വത്തിനും പുതിയ ദിശാബോധത്തിനും വേണ്ടി താന്‍ മാറിനില്‍ക്കുന്നതാണ് സംഘടനക്ക് നല്ലതെന്ന് സിങ് വ്യക്തമാക്കി.

സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു, ഫലത്തിലെ തന്റെ പങ്കിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പരമാവധി ശ്രമിച്ചിട്ടും ഞങ്ങള്‍ സേവിക്കാന്‍ ആഗ്രഹിച്ച ആസാമിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല. പുതിയ നേതൃത്വത്തിനും പുതിയ ദിശാബോധത്തിനും വേണ്ടി താന്‍ മാറിനില്‍ക്കുന്നത് സംഘടനയുടെ ഉയര്‍ച്ചക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനേത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗൗരവ് ഗൊഗോയ് തോല്‍വിയുടെ ഉത്തരവാധിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചു. ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങള്‍ക്ക് വോട്ട് ചെയ്തവര്‍ക്കും പിന്തുണയ്‌ക്കുന്നവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ നല്‍കിയ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ നേടിയ സീറ്റുകളുടെ എണ്ണത്തില്‍ പാര്‍ട്ടി പ്രതീക്ഷിച്ചതിലും താഴെയാണെന്ന് സമ്മതിച്ചു.

ആസാമില്‍ മൂന്നാമതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സര്‍ക്കാരിനും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കും ആശംസകള്‍ നേര്‍ന്ന ഗൊഗോയ് ആസാമിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Recent Posts