ആലപ്പുഴ: എത്ര വലിയ വെള്ളപ്പൊക്കം വന്നാലും വെള്ളം കയറില്ലെന്ന് അവകാശപ്പെട്ട് ശതകോടികള്‍ ചെലവഴിച്ച് പിണറായി സര്‍ക്കാര്‍ നിര്‍മിച്ച എസി റോഡില്‍ വെള്ളം കയറി. കുട്ടനാട്ടിലെ ഏറ്റവും പ്രധാന പാതയായ ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം കടുത്ത പ്രതിസന്ധിയിലായി. കിടങ്ങറ, പൂവം, മനക്കച്ചിറ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. നിലവില്‍ വാഹനഗതാഗതം തടസപ്പെട്ടിട്ടില്ലെങ്കിലും ഇരുചക്രവാഹന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രളയത്തെ അതിജീവിക്കും എന്ന് കൊട്ടിഘോഷിച്ച് നിര്‍മിച്ച റോഡിന്റെ അവസ്ഥ പ്രദേശത്ത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
പ്രളയത്തിലും എസി റോഡില്‍ വെള്ളം കയറില്ലെന്നായിരുന്നു നിര്‍മാണ സമയത്ത് സര്‍ക്കാരും, കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പണി പൂര്‍ത്തിയായിട്ടും റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ അഴിമതിയാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് എസി റോഡ് നവീകരിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രളയത്തെ അതിജീവിക്കുന്ന റോഡ് എന്നായിരുന്നു അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അവകാശവാദം. റീബില്‍ഡ് കേരളയുടെ ഭാഗമായി 649.76 കോടി രൂപയുടെ പദ്ധതിക്കാണ് ആദ്യം ഭരണാനുമതി ലഭിച്ചത്. പിന്നീടിത് 671.66 കോടി രൂപയായി പുതുക്കി. പള്ളാത്തുരുത്തിയിലെ സമാന്തര പാലത്തിന്റെ നിര്‍മാണം ഉള്‍പ്പെടെയുള്ള അധിക പ്രവൃത്തികള്‍ കാരണം അന്തിമച്ചെലവ് ഏകദേശം 740 കോടി രൂപയായി ഉയര്‍ന്നു. ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് കുട്ടനാടിന്റെ മധ്യത്തിലൂടെ കടന്നു പോകുന്ന 24 കിലോമീറ്റര്‍ പാതയാണ് എസി റോഡ്.
നവീകരണ പദ്ധതിക്ക് തുടക്കമിട്ടത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2020 ഒക്ടോബര്‍ 12നായിരുന്നു. 2024ന്റെ തുടക്കത്തില്‍ നവീകരണം പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട്, തീയതികള്‍ പലതവണ നീട്ടി. ഒടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാണ വേളയില്‍ തന്നെ റോഡ് നിര്‍മാണത്തിന്റെ അശാസ്ത്രീയത പ്രദേശ വാസികളും വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെ ഇത്രയും വലിയ തുക ചെലവഴിക്കുന്നത് പാഴാകാനാണ് സാദ്ധ്യതയെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍ വകുപ്പ് മന്ത്രിയും സര്‍ക്കാരും അവഗണിച്ചു. കഴിഞ്ഞ കാലവര്‍ഷത്തിലും റോഡില്‍ പലയിടത്തും വെള്ളം കയറിയിരുന്നു. ഒരു കിലോമീറ്ററിന് 30 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡാണ് ഉദ്ഘാടനം കഴിഞ്ഞ ആദ്യ കാലവര്‍ഷത്തില്‍ തന്നെ വെള്ളത്തിലായത്.
കുട്ടനാട്ടിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലാണ്. മിക്ക വീടുകളിലും വെള്ളം കയറിയതോടെ ജനങ്ങളുടെ സാധാരണ ജീവിതവും തൊഴില്‍ മേഖലയും പൂര്‍ണമായി സ്തംഭിച്ചു. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമായി തുടരുകയാണ്. മഴ ഇനിയും ശമിച്ചില്ലെങ്കില്‍ 2018-ലെ മഹാപ്രളയത്തിന് സമാനമായ സാഹചര്യത്തെയായിരിക്കും കുട്ടനാട്ടുകാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരികയെന്ന ആശങ്കയിലാണ്.
















