Kerala

അപ്രസക്തരായി ഗണേശനും കോവൂരും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: ജില്ലയില്‍ അധികാരത്തിന്റെ ബലത്തില്‍ വളര്‍ത്തിയെടുത്ത രണ്ട് ചെറുപാര്‍ട്ടികളാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തോടെ അപ്രസക്തമായത്. ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരളകോണ്‍ഗ്രസ് ബിയും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി ലെനിനിസ്റ്റുമാണ് ഈ പാര്‍ട്ടികള്‍.

പത്തനാപുരം മണ്ഡലത്തില്‍ അഞ്ചുതവണയായി ജയിക്കുന്ന ഗണേഷ്‌കുമാറാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്. ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിന്റെ ഫലമായി നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളുമാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിന് ശേഷം പാര്‍ട്ടിവിട്ടത്.

ഗണേഷുമായി പൊരുത്തപ്പെടാനാകാത്ത സഹോദരി ഉഷാ മോഹന്‍ദാസ് വേറെ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ബാലകൃഷ്ണപിള്ളയുടെ പല വിശ്വസ്തരും ഗണേഷിന്റെ ക്രൂരമായ പരിഹാസവും അധിക്ഷേപവും കാരണം മാത്രം അകന്നുപോയി. സരിത വിവാദത്തില്‍ കടുത്ത നടപടിയെടുത്തതോടെ ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫിന്റെയും ശത്രുവായി മാറിയ ഗണേഷ് ഇതിന് ശേഷം പിണറായിയുടെ വിശ്വസ്തനായി. തുടര്‍ച്ചയായി ലൈംഗികവിവാദങ്ങളില്‍ പെടുന്ന ഗണേഷിനെ എല്‍ഡിഎഫും പിണറായി വിജയനും സംരക്ഷിച്ചുപോന്നു. ആജ്ഞാനുവര്‍ത്തികളായ ചിലരെ മാത്രമാണ് പാര്‍ട്ടിതലപ്പത്ത് ഗണേഷ് വച്ചിരിക്കുന്നത്. പിണറായിവിരുദ്ധ തരംഗം ഗണേഷിനെയും പിഴുതെറിയുന്ന കാഴ്ചയാണ് വിധിദിനത്തില്‍ കണ്ടത്.

ആര്‍എസ്പി ഔദ്യോഗിക പക്ഷത്ത് നിന്നുകൊണ്ട് മൂന്നുതവണ സംവരണമണ്ഡലമായ കുന്നത്തൂരില്‍ നിന്ന് നിയമസഭയിലെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ 2016ലാണ് പാര്‍ട്ടിവിട്ട് ആര്‍എസ്പി ലെനിനിസ്റ്റ് രൂപീകരിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സ്വയം അവരോധിതനായി. ആര്‍എസ്പി മുന്നണിമാറ്റത്തെ തുടര്‍ന്ന് സിപിഎം നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് ഈ പാര്‍ട്ടി രൂപീകരിച്ചത്. രണ്ട് തവണ പിന്നെയും ജയിച്ചെങ്കിലും കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. ഇതിലുള്ള വിരക്തി പുറത്തറിയിക്കാതെയാണ് കുഞ്ഞുമോന്‍ എല്‍ഡിഎഫില്‍ തുടര്‍ന്നത്. പാര്‍ട്ടിയില്‍ ഒപ്പമുണ്ടായിരുന്ന ബലദേവ് അടക്കമുള്ള നിരവധി നേതാക്കള്‍ കുഞ്ഞുമോന്റെ ബലഹീനത ചൂണ്ടിക്കാട്ടിയാണ് പുറത്തുപോയത്. സിപിഎമ്മിന് സമ്പൂര്‍ണമായും വിധേയനായിരുന്നു കുഞ്ഞുമോന്‍. കാല്‍നൂറ്റാണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും വികസനത്തില്‍ മുന്നേറ്റം കാഴ്ച വയ്‌ക്കാനായില്ല. പിണറായി വിരുദ്ധ തരംഗത്തിന് ഒപ്പം ഇതും ഇത്തവണ കുഞ്ഞുമോന് തിരിച്ചടിയായി. കഴിഞ്ഞ രണ്ട് തവണയായി ആര്‍എസ്പി ടിക്കറ്റില്‍ കുഞ്ഞുമോനോട് ഏറ്റുമുട്ടിയ ഉല്ലാസ് കോവൂരാണ് ഇത്തവണ ജേതാവായത്.