India

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത: മമതയ്‌ക്കൊപ്പം അതേ കളത്തില്‍ കളിച്ചു വളര്‍ന്ന നേതാവ്, നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍. ഒടുവില്‍ മമതയ്‌ക്ക് തന്നെ വെല്ലുവിളിയായി. അതാണ് സുവേന്ദു അധികാരി. മുതിര്‍ന്ന ബിജെപി നേതാവ് സുവേന്ദുവാണ് ബംഗാളിലെ വിജയത്തിന്റെ ശില്പ്പികളില്‍ പ്രധാനപങ്ക് വഹിച്ച ഒരാള്‍. സുവേന്ദുവിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും (2021) ഇക്കുറിയും ബിജെപി മമതയ്‌ക്ക് എതിരെ പോരാടിയത്.

1970 ഡിസംബര്‍ 15നാണ് ജനനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശിശിര്‍ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകന്‍. പിന്നീട് കാന്തി മുനിസിപ്പാലിറ്റി ചെയര്‍മാനായി. 2006ല്‍ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. ബുദ്ധദേവ് സര്‍ക്കാരിന്റെ കാലത്ത് നന്ദിഗ്രാമിലെ കൃഷിഭൂമി കാര്‍ നിര്‍മാണ ഫാക്ടറിക്ക് വിട്ട് നല്‍കാനുള്ള നീക്കത്തിനെതിരെ വമ്പന്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ മുഖ്യ സൂത്രധാരന്‍ സുവേന്ദുവായിരുന്നു. ഇതിലൂടെയാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യധാരയിലേക്ക് എത്തുന്നതും.

പൊടുന്നനെയാണ് മമതയും തൃണമൂലും സുവേന്ദുവും ബംഗാള്‍ രാഷ്‌ട്രീയത്തിന്റെ അവിഭാജ്യ ഘടകങ്ങളായത്. 2007ലായിരുന്നു ഇത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമലൂക്ക് മണ്ഡലത്തില്‍ നിന്ന് ലോക്സഭയില്‍ എത്തി. സിപിഎമ്മിന്റെ ലക്ഷ്മണ്‍ സേത്തിനെ 1,73,000 വോട്ടുകള്‍ക്കാണ് സുവേന്ദു തോല്‍പ്പിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി. സിപിഎം ഉള്‍പ്പെട്ട ഇടത് മുന്നണിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി, അബ്ദുള്‍ ഖാദര്‍ ഷെയ്ഖിനെയാണ് സുവേന്ദു തോല്‍പ്പിച്ചയത്. നിയമസഭയിലേക്ക് ജയിച്ച ശേഷം എംപി സ്ഥാനം രാജിവച്ചു.

രണ്ടാം മമത സര്‍ക്കാരിലെ ഗതാഗത മന്ത്രിയായി 2016 മെയ് 27ന് അദ്ദേഹം സ്ഥാനമേറ്റു. പക്ഷെ മമതയുമായി യോജിച്ച് പോകാന്‍ കഴിയാതെ വന്നതോടെ സുവേന്ദു, ഹൂഗ്ലി റിവര്‍ ബ്രിജ് കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനവും ( 2020 നവംബര്‍ 26) അടുത്ത ദിവസം ഗതാഗത മന്ത്രി സ്ഥാനവും രാജിവച്ചു. ആ ഡിസംബറില്‍ എംഎല്‍എ സ്ഥാനവും രാജിവച്ചു. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വവും ഉപേക്ഷിച്ചു. 2020 ഡിസംബറില്‍ തന്നെ സുവേന്ദു ബിജെപിയില്‍ ചേര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നന്ദിഗ്രാമില്‍ മമതയെ തന്നെ തോല്‍പ്പിച്ചു, 956 വോട്ടുകള്‍ക്ക്. 77 സീറ്റ് നേടിയ ബിജെപി പ്രതിപക്ഷമായി. സുവേന്ദു പ്രതിപക്ഷ നേതാവും.

ബംഗാളിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കുന്ന അനധികൃത നുഴഞ്ഞുകയറ്റത്തിന് എതിരെ ശക്തമായ നിലപാട് എടുത്തിരുന്ന അദ്ദേഹം റോഹിങ്ക്യന്‍ പ്രശ്നത്തില്‍ അവരെ പുറത്താക്കണമെന്ന വാദം ഉന്നയിച്ചു. അഴിമതിക്കെതിരെ ശക്തമായി പോരാടിയ അദ്ദേഹമാണ്, ചിട്ടി ഫണ്ട് തട്ടിപ്പുകളിലെ തൃണമൂല്‍ നേതാക്കളുടെ പങ്കിനെതിരെ നടപടി തേടിയതും.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലുകാര്‍ വന്‍ അക്രമമാണ് ബംഗാളിലെങ്ങും അഴിച്ചുവിട്ടത്. അതിനെതിരെ തെളിവുകള്‍ ശേഖരിച്ച് കോടതിയെ സമീപിച്ച് മമതയ്‌ക്ക് എതിരെ കോടതി വിധികള്‍ സമ്പാദിച്ചതും സുവേന്ദുവാണ്. ഈ തെരഞ്ഞെടുപ്പില്‍ മമതയ്‌ക്ക് എതിരെ ഭവാനിപ്പൂരിലും സ്വന്തം തട്ടകയമായ നന്ദി ഗ്രാമിലും സുവേന്ദു മത്സരിച്ചിരുന്നു. നന്ദിഗ്രാമില്‍ 13000ലേറെ വോട്ടുകള്‍ക്കാണ് ജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് വിടുകയും മമതയ്‌ക്ക് എതിരെ പോരാടുകയും ചെയ്തതോടെ മമത സര്‍ക്കാര്‍ 25 കേസുകളാണ് സുവേന്ദു അധികാരിക്കെതിരെ എടുത്തത്.