വടകര: കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്ന് വടകരയിലെ ആർ എം പി സ്ഥാനാർത്ഥി കെ. കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ടി പി ചന്ദ്രശേഖരന്റെ ഓർമ്മ ദിനത്തിൽ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതിനും വോട്ടെണ്ണൽ മെയ് നാലിനുമെന്ന് പ്രഖ്യാപിച്ച ഉടൻ ആർ.എം.പി.ഐ സാമൂഹിക മാധ്യമഅക്കൗണ്ടുകളിൽ നിറയെ ‘മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ പിണറായിസം അവസാനിക്കും’ എന്ന് കുറിച്ചിരുന്നു. 2012 മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ഇന്ന് വോട്ടെണ്ണൽ നടക്കെ വടകര മേഖലയിലാകെ ചർച്ചയാകുന്നത് ഈ വാക്കുകളാണ്. ആർ.എം.പി.ഐ നേതൃത്വത്തിൽ ഇന്ന് എല്ലായിടത്തും ടി.പിയുടെ ഓർമ്മകളിൽ പ്രഭാതഭേരി നടത്തി. വൈകീട്ട് അനുസ്മരണ സമ്മേളനം നടക്കും.
2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ കൊലക്കത്തിക്ക് ഇരയായത്. കേരള രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ ടി.പി.ചന്ദ്രശേഖരന്റെ വധം.
ഫേസ്ബുക്ക് പോസ്റ്റ്
പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!
ഇതു മതി !!
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…
രാഷ്‌ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.
















