യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ തെളിയുന്നത് ബോംബ് സ്ഫോടനങ്ങളും തകര്‍ന്ന അതിര്‍ത്തികളും മനുഷ്യജീവന്റെ നഷ്ടങ്ങളുമാണ്. എന്നാല്‍ ഇതിനെല്ലാമപ്പുറം മറ്റൊരു നിശ്ശബ്ദ യാഥാര്‍ത്ഥ്യം നാം അവഗണിക്കുന്നുസംഘര്‍ഷങ്ങള്‍ ഭൂമിയുടെ കാലാവസ്ഥയെ അതിവേഗം ചൂടാക്കുന്നു എന്ന സത്യം.
കാര്‍ബണ്‍ പാദമുദ്രയും യുദ്ധകോപ്പുകളും
ആധുനിക യുദ്ധങ്ങളുടെ കാര്‍ബണ്‍ പാദമുദ്ര ഭയാനകമാണ്. ഇതിന്റെ പ്രധാന കാരണം പടക്കോപ്പുകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനത്തിന്റെ അമിത ഉപഭോഗമാണ്. ഉദാഹരണത്തിന്, ഒരു ആധുനിക യുദ്ധവിമാനമായ എ35 Lightning II, ഒരു മണിക്കൂര്‍ പറക്കാന്‍ ഏകദേശം 5,600 ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നു. ഒരു ലിറ്റര്‍ ജെറ്റ് ഇന്ധനം കത്തുമ്പോള്‍ 2.5 കിലോഗ്രാം കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നു. അതായത്, ഒരു മണിക്കൂര്‍ കൊണ്ട് മാത്രം ഏകദേശം 14 ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. ഭാരതത്തിലെ ഒരു സാധാരണ പൗരന്‍ ഒരു വര്‍ഷം കൊണ്ട് ശരാശരി 2 ടണ്‍ കാര്‍ബണ്‍ മാത്രമാണ് പുറന്തള്ളുന്നത്. ഇതിനര്‍ത്ഥം, ഒരു യുദ്ധവിമാനം വെറും ഒരു മണിക്കൂര്‍ പറക്കുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണം, ഒരു പൗരന്റെ ഏഴ് വര്‍ഷത്തെ കാര്‍ബണ്‍ പുറന്തള്ളലിന് തുല്യമാണ്. യുദ്ധമുഖത്ത് ഒരേസമയം നൂറുകണക്കിന് വിമാനങ്ങളും ടാങ്കുകളും കപ്പലുകളും പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ആഘാതം സങ്കല്പാതീതമാണ്.
പ്രകൃതിയുടെ തകര്‍ച്ച
യുദ്ധം കാടുകളെയും കൃഷിയിടങ്ങളെയും ചതുപ്പുനിലങ്ങളെയും നശിപ്പിക്കുന്നു. മരങ്ങളും പച്ചപ്പും ഇല്ലാതാകുന്നതോടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ സ്വാഭാവിക ശേഷി കുറയുന്നു. ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ എന്നേക്കുമായി തകര്‍ക്കുന്നു.
പുനര്‍നിര്‍മ്മാണത്തിന്റെ വെല്ലുവിളി
യുദ്ധം അവസാനിച്ചാലും കാലാവസ്ഥാ ആഘാതം അവസാനിക്കുന്നില്ല. തകര്‍ന്ന നഗരങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ വന്‍തോതില്‍ സിമന്റും സ്റ്റീലും ആവശ്യമാണ്. ആഗോളതലത്തില്‍ കാര്‍ബണ്‍ പുറന്തള്ളലിന്റെ 8 ശതമാനത്തോളം സിമന്റ് വ്യവസായത്തില്‍ നിന്നാണ്. തകര്‍ന്നവ കെട്ടിപ്പടുക്കുമ്പോള്‍ ഉണ്ടാകുന്ന ഈ മലിനീകരണം കാലാവസ്ഥാ പ്രതിസന്ധിയെ വീണ്ടും രൂക്ഷമാക്കുന്നു.
കണക്കുകള്‍ സംസാരിക്കുന്നു
പഠനങ്ങള്‍ പ്രകാരം ചില പ്രധാന യുദ്ധങ്ങള്‍ വരുത്തിവെച്ച ആഘാതങ്ങള്‍
ഇസ്രായേല്‍-ഗാസ യുദ്ധം: 15 മാസത്തിനുള്ളില്‍ ഏകദേശം 3132 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളപ്പെട്ടു. പുനര്‍നിര്‍മ്മാണത്തിലൂടെ ഇത് ഇനിയും വര്‍ദ്ധിക്കും.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഇതുവരെ ഏകദേശം 230 മില്യണ്‍ ടണ്‍ കാര്‍ബണ്‍ പുറന്തള്ളലിന് കാരണമായി. ഇത് യൂറോപ്പിലെ പല രാജ്യങ്ങളുടെയും മൊത്തം വാര്‍ഷിക പുറന്തള്ളലിനേക്കാള്‍ കൂടുതലാണ്.
അവഗണിക്കപ്പെടുന്ന സുരക്ഷാ രഹസ്യങ്ങള്‍
കാലാവസ്ഥാ ചര്‍ച്ചകളില്‍ ഗതാഗതവും കൃഷിയും വ്യവസായവും ചര്‍ച്ചയാകുമ്പോഴും പ്രതിരോധ മേഖല പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്നു. പല രാജ്യങ്ങളും ‘ദേശീയ സുരക്ഷ’ ചൂണ്ടിക്കാട്ടി സൈനിക പ്രവര്‍ത്തനങ്ങളുടെ കാര്‍ബണ്‍ കണക്കുകള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല.
യുദ്ധം മനുഷ്യനെ മാത്രമല്ല, ഭൂമിയുടെ ജൈവവൈവിധ്യത്തെയും കൂടിയാണ് കൊല്ലുന്നത്. കാലാവസ്ഥാ മാറ്റത്തെ ഗൗരവമായി നേരിടണമെങ്കില്‍, യുദ്ധത്തിന്റെ ഈ ‘മറഞ്ഞ ചെലവുകള്‍’ കൂടി അന്താരാഷ്‌ട്ര ചര്‍ച്ചകളുടെ ഭാഗമാകേണ്ടതുണ്ട്. സമാധാനത്തിനു വേണ്ടിയുള്ള പോരാട്ടം ഇപ്പോള്‍ ഭൂമിയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്.
(പുതുച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ പ്രൊഫസറാണ് ലേഖകന്‍)











