Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗോള എണ്ണ വിപണിയില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന സമവാക്യങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് 2026 ഏപ്രില്‍ 28-ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഒപെക് (OPEC) സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് ഭാരതത്തിന്റെ ഊര്‍ജ നയതന്ത്രത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ്. 59 വര്‍ഷത്തെ അംഗത്വം അവസാനിപ്പിച്ചുകൊണ്ടുള്ള ഈ നീക്കം, ഉത്പാാദന സ്വാതന്ത്ര്യം നേടുന്നതിനൊപ്പം ഭാരതം പോലെ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യത്തിന് കൈവരുന്ന സമാനതകളില്ലാത്ത തന്ത്രപരമായ നേട്ടം കൂടിയാണ്.

മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ തീരുമാനം യുഎഇയുടെ ദേശീയ താല്‍പര്യങ്ങളും ഉത്പാദന സ്വാതന്ത്ര്യവും മുന്‍നിര്‍ത്തിയുള്ളതാണ്. യുഎഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്രൂയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2027-ഓടെ എണ്ണ ഉത്പാദനം പ്രതിദിനം 50 ലക്ഷം ബാരലായി വര്‍ദ്ധിപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇറാന്‍ യുദ്ധം മൂലം ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളിലെത്തിയ ഈ പ്രതിസന്ധി ഘട്ടത്തില്‍, വിപണിയിലെ പുതിയ മാറ്റങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ ഭദ്രതയ്‌ക്ക് കരുത്തേകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഭാരതത്തിന്റെ ഊര്‍ജ ആവശ്യകതയുടെ കണക്കുകള്‍ നോക്കിയാല്‍ ഈ നീക്കത്തിന്റെ പ്രാധാന്യം വ്യക്തമാകും. 2026 ഫെബ്രുവരിയില്‍ രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതി ആശ്രിതത്വം 91 ശതമാനമായി ഉയര്‍ന്നു. പ്രതിവര്‍ഷം ഏകദേശം 180 ബില്യണ്‍ ഡോളറാണ് എണ്ണ ഇറക്കുമതിക്കായി ഭാരതം ചെലവഴിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഡോളറിലാണ് നടക്കുന്നത് എന്നത് സമ്പദ്വ്യവസ്ഥയ്‌ക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍, യുഎഇയുമായി ചേര്‍ന്ന് നടപ്പിലാക്കിയ ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സംവിധാനം ഡോളറിന് കനത്ത തിരിച്ചടിയും രൂപയ്‌ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ വലിയ സ്വീകാര്യതയും നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ നിന്ന് 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ രൂപയില്‍ വാങ്ങിയത് ഈ ദിശയിലുള്ള ചരിത്രപരമായ ചുവടുവെപ്പാണ്. ഡോളറിനായുള്ള ആവശ്യം കുറയുന്നതോടെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് നിയന്ത്രിക്കാനും ഭാരതത്തിന് സാധിക്കും.

‘ആത്മനിര്‍ഭര്‍ ഭാരത് 2.0’ എന്ന ദര്‍ശനത്തിലൂടെ 2047-ഓടെ സമ്പൂര്‍ണ്ണ ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഊര്‍ജ സ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 2030-ഓടെ 500 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജം എന്ന ലക്ഷ്യത്തിലേക്ക് ഭാരതം അതിവേഗം കുതിക്കുകയാണ്. സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം എന്നിവയ്‌ക്കൊപ്പം പ്രതിവര്‍ഷം 5 എംഎംടി ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനുള്ള നീക്കങ്ങള്‍ എണ്ണ ഇറക്കുമതിയെ വലിയ തോതില്‍ കുറയ്‌ക്കും.

ഊര്‍ജ സുരക്ഷയില്‍ നിര്‍ണായകമായ മറ്റൊരു ഘടകം ന്യൂക്ലിയര്‍ പവര്‍ ആണ്. കാര്‍ബണ്‍ രഹിത ഊര്‍ജ്ജം ലക്ഷ്യമിട്ട്, 2031-32 ഓടെ ആണവോര്‍ജ്ജ ഉത്പാദനം 22.4 ഗിഗാവാട്ടായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളും സ്മോള്‍ മോഡുലാര്‍ റിയാക്ടറുകളും ഇതിന് കരുത്തുപകരും. എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതിയിലൂടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം (E20) വിജയിച്ചതോടെ, ഇനി E85, E100 ഇന്ധനങ്ങളിലേക്ക് രാജ്യം ചുവടുവയ്‌ക്കുകയാണ്.

യുഎഇ ഒപെക് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാകുന്നതോടെ കൂടുതല്‍ എണ്ണ രൂപയില്‍ വിപണിയിലെത്തുന്നത് ഭാരതത്തിന്റെ സാമ്പത്തിക സ്ഥിരതയ്‌ക്ക് ഇരട്ടി മധുരമാകും. ഇത് അന്താരാഷ്‌ട്ര വിപണിയില്‍ രൂപയുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയും ആഗോള വ്യാപാരത്തില്‍ ഡോളറിന്റെ ആധിപത്യം കുറയ്‌ക്കുകയും ചെയ്യും. കൃത്യമായ പ്ലാനിങ്ങും തന്ത്രപരമായ വിദേശനയങ്ങളും വഴി ഭാരതം ഒരു ആഗോള ഊര്‍ജ പവര്‍ഹൗസായി മാറുകയാണെന്ന് ചുരുക്കം. 2047-ല്‍ വികസിത ഭാരതം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍, രാജ്യം കേവലം ഊര്‍ജ്ജ ഉപഭോക്താവ് എന്ന നിലയില്‍ നിന്ന് ഊര്‍ജ്ജ ദാതാവ് എന്ന നിലയിലേക്ക് ഉയരും. വിദേശ ആശ്രിതത്വം കുറച്ച് ആഭ്യന്തര ഉത്പാദനത്തിന് ഊന്നല്‍ നല്‍കുന്ന ഈ നയങ്ങള്‍ ഭാരതത്തെ ലോകത്തിന്റെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതില്‍ തര്‍ക്കമില്ല.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഭാരതം. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 10 മാസങ്ങളില്‍ രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതി ആശ്രിതത്വം 88.6 ശതമാനമായി ഉയര്‍ന്നു (ഫെബ്രുവരി 2026-ല്‍ 91 ശതമാനം വരെ). ഭാരതത്തിന്റെ പ്രധാന എണ്ണ വിതരണ രാജ്യങ്ങളിലൊന്നാണ് യുഎഇ. 2024-ല്‍ യുഎഇയില്‍ നിന്ന് 13.45 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് ഭാരതം നടത്തിയത്. 2025-ലെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ യുഎഇയുടെ വിഹിതം 9.4 ശതമാനത്തില്‍ നിന്ന് 11.1 ശതമാനമായി വര്‍ധിച്ചു. ഒപെക് സഖ്യത്തില്‍ നിന്നുള്ള പിന്മാറ്റത്തിലൂടെ യുഎഇയുടെ ഉത്പാദന സ്വാതന്ത്ര്യം, ഏകദേശം 1.4 മുതല്‍ 1.6 മില്ല്യണ്‍ ബാരല്‍ വരെ അധിക ശേഷി വിപണിയില്‍ എത്തിക്കാന്‍ ഇടയാക്കും. ഇതിലൂടെ ആഗോള വിപണിയില്‍ വില സമ്മര്‍ദ്ദം കുറയുകയും, ഒരു ബാരലിന് 5 മുതല്‍ 10 ഡോളര്‍ വരെ വിലക്കുറവ് സംഭവിക്കാനിടയുണ്ടെന്ന വിലയിരുത്തലും ശക്തമാണ്. പ്രതിവര്‍ഷം ഏകദേശം 180 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരെ ഉയരുന്ന ഭാരതത്തിന്റെ എണ്ണ ഇറക്കുമതി ബില്‍, ഈ സാഹചര്യത്തില്‍ ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്.

എന്നാല്‍, ഈ നേട്ടങ്ങള്‍ സ്വാഭാവികമായി ലഭിച്ചതല്ല; ഇത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘദര്‍ശിത്വമുള്ള ഊര്‍ജ നയങ്ങളുടെ ഫലമാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി ഭാരതം പിന്തുടര്‍ന്ന ഊര്‍ജ നയതന്ത്രവും തന്ത്രപരമായ ഇടപെടലുകളും ഇന്ന് ഫലം കാണുകയാണ്. ഒരുകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ആശ്രിതത്വം ഏകദേശം 60 ശതമാനമായിരുന്നു ഇത് 40 ശതമാനത്തോളം കുറച്ചത് ഈ സര്‍ക്കാരിന്റെ ശക്തമായ നയ ഇടപെടലുകളുടെ തെളിവാണ്. റഷ്യ ഉള്‍പ്പെടെയുള്ള പുതിയ ഉറവിടങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ചതിലൂടെ ഭാരതം ആഗോള വിപണിയില്‍ വില നിശ്ചയിക്കുന്നതില്‍ പോലും സ്വാധീനം ചെലുത്തുന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നു.

ഇതോടൊപ്പം, 2023 ജൂലൈ 15-ന് യുഎഇയുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) ഈ നയതന്ത്ര വിജയത്തിന്റെ പ്രധാന ഉദാഹരണമാണ്. അതിന്റെ അടിസ്ഥാനത്തില്‍ 2023 ആഗസ്ത് 14-ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അബൂദാബി നാഷണല്‍ ഓയില്‍ കമ്പനിയിലൂടെ 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ രൂപയില്‍ വാങ്ങിയത്, ഇന്ത്യയുടെ ‘ഡി-ഡോളറൈസേഷന്‍’ ദിശയിലെ ചരിത്രപരമായ നീക്കമായി മാറി. വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയും കറന്റ് അക്കൗണ്ട് കുറവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഈ നയം, ഭാരതത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് ശക്തി നല്‍കുന്നു.

തന്ത്രപ്രധാന എണ്ണ സംഭരണ പദ്ധതി, എഥനോള്‍ കലര്‍ത്തല്‍ പദ്ധതി, ജൈവ ഇന്ധന നയം, നഗര ഗ്യാസ് വിതരണ ശൃംഖല, ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍, പുനരുപയോഗ ഊര്‍ജ വികസനം തുടങ്ങിയ പദ്ധതികള്‍ എല്ലാം ചേര്‍ന്നാണ് ഈ സര്‍ക്കാര്‍ സമഗ്രമായ ഊര്‍ജ സുരക്ഷാ ഘടന സൃഷ്ടിച്ചിരിക്കുന്നത്. 2030-ഓടെ 500 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷിയും 2047-ഓടെ ഊര്‍ജ സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്ന ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനം, ഭാരതത്തെ ഒരു ഊര്‍ജ ശക്തിയായി മാറ്റാനുള്ള വ്യക്തമായ റോഡ്മാപ്പാണ്.

ഭാരതത്തിന്റെ ഏകദേശം 250 മില്ല്യണ്‍ ടണ്‍ വാര്‍ഷിക എണ്ണ ശുദ്ധീകരണ ശേഷി, കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ വാങ്ങി കയറ്റുമതി വര്‍ധിപ്പിക്കാനുള്ള വന്‍ സാമ്പത്തിക സാധ്യതയും സൃഷ്ടിക്കുന്നു. യുഎഇയുടെ ഒപെക് പിന്മാറ്റം ഈ എല്ലാ നയങ്ങളുമായി പൂര്‍ണമായി യോജിക്കുന്നു. ഇതിലൂടെ ഭാരതത്തിന്റെ വാര്‍ഷിക എണ്ണ ഇറക്കുമതി ബില്ലിനെ (ഏകദേശം 180 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) 70 ബില്യണ്‍ ഡോളര്‍ വരെ കുറയ്‌ക്കാന്‍ കഴിയുന്ന സാഹചര്യം രൂപപ്പെടുന്നു.

സാധാരണ ജനങ്ങളുടെ ജീവിതത്തിലും ഈ മാറ്റങ്ങള്‍ നേരിട്ട് പ്രതിഫലിക്കും. പെട്രോള്‍-ഡീസല്‍ വിലയില്‍ സ്ഥിരത ഉണ്ടാകുന്നതിലൂടെ ഗതാഗത ചെലവ് കുറയും; അതുവഴി ഭക്ഷ്യവിലയും നിയന്ത്രണത്തിലാകും. പണപ്പെരുപ്പം കുറയുകയും കുടുംബങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കുകയും ചെയ്യും. വ്യവസായ വളര്‍ച്ചയും തൊഴില്‍ അവസരങ്ങളും വര്‍ധിക്കും.

മൊത്തത്തില്‍, യുഎഇയുടെ ഒപെക് പിന്മാറ്റം ഒരു ആഗോള സംഭവമെന്നതിലുപരി, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘദര്‍ശിത്വമുള്ള ഊര്‍ജ നയങ്ങളുടെ വിജയത്തെ തെളിയിക്കുന്ന നിര്‍ണായക ഘട്ടമാണ്. ആഗോള പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള ശേഷിയാണ് ശക്തമായ നേതൃത്വത്തിന്റെ അടയാളം. ഇന്ന് അത് ഭാരതത്തില്‍ വ്യക്തമായി തെളിയുകയാണ്.