Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

മുണ്ടക്കൈ ചൂരല്‍മല നിവാസികള്‍ക്ക് പുനരധിവാസത്തിന്‍റെ ഭാഗമായി ലീഗ് കൈമാറിയ വീടുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട്: എക്സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിച്ചതോടെ മുസ്ലിം ലീഗ് അവരുടെ ഫാസിസം ആരംഭിച്ചോയെന്ന് സംശയം. കാരണം വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല നിവാസികള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി ലീഗ് കൈമാറിയ വീടുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം.

പിണറായി സര്‍ക്കാര്‍ പണിത് നല്‍കിയ വീടുകളില്‍ പുറത്തുനിന്നുള്ളവര്‍ കയറുകയും യൂത്ത് കോണ്‍ഗ്രസുകാര്‍ ടെറസിന്റെ വിള്ളല്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു. പിന്നീട് റവന്യൂ മന്ത്രി രാജന്‍ വന്ന് ഈ വീടുകള്‍ പരിശോധിക്കുകയും വീടുകള്‍ പണിത ഊരാളുങ്കലിനെ ശാസിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ഇങ്ങിനെ ഒരു പരിശോധന തടയാനാണോ പൊതുജനങ്ങള്‍ക്ക് ഈ വീടുകളിലേക്കുള്ള പ്രവേശനം നിരോധിച്ചത് എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്. ഭരണം കിട്ടിയില്ല, അതിനു മുന്‍പേ ലീഗിന്റെ ചില ബലംപിടുത്തങ്ങള്‍ പുറത്തുവന്നു തുടങ്ങി. അതിലൊന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്നും തിരൂരങ്ങാടിയെ കേന്ദ്രമാക്കി രണ്ടാമത്തെ ജില്ല വരണമെന്നും ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അതിന് പിന്നാലെയാണ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി നല്‍കിയ വീടുകളിലേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് നേതാവിന്റെ ഉത്തരവ്.

51 വീടുകളാണ് ആദ്യഘട്ടത്തില്‍ ലീഗ് കൈമാറിയത്. 105 വീടുകളില്‍ ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 51 വീടുകളിലും കുടുംബങ്ങള്‍ താമസം ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ഈ വീടുകളെല്ലാം ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലാണെന്നും അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും വീടുകളിലേക്ക് കയറുന്നത് അനുവദിക്കില്ലെന്നും ആണ് പിഎംഎ സലാം വ്യക്തമാക്കിയിരിക്കുന്നത്. വിലക്കിന് പിന്നില്‍ ഈ വീടുകള്‍ വിമര‍്ശന ബുദ്ധ്യാ പരിശോധിക്കുമെന്ന ഭയമാണോ ലീഗ് നേതാവിന്റെ ഉള്ളിലുള്ളതെന്ന വിമര്‍ശനം ശക്തമാണ്. എന്നാല്‍ പലരും വീടുകളില്‍ കയറുന്നത് ഗുണഭോക്താക്കള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് പിഎംഎ സലാമിന്റെ വിശദീകരണം. സന്ദര്‍ശകരുടെ ആധിക്യം അവരുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നുണ്ടെന്നും സലാം പറയുന്നു.

Recent Posts