തിരുവനന്തപുരം: 2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി ബിജെപി സംസ്ഥാന വക്താവ് പാലോട് സന്തോഷ്. 483 പേര്‍ കൊല്ലപ്പെടുകയും 31,000 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാകുകയും ചെയ്ത ദുരന്തം ഉണ്ടാക്കിയത് അന്നത്തെ ഭരണത്തിന് നേതൃത്വം നല്‍കിയവരാണെന്ന് ബിജെപി സംസ്ഥാന വക്താവ് പാലോട് സന്തോഷ് പറഞ്ഞു.
കാലവര്‍ഷം വരുമ്പോള്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഒരു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഡാം തുറന്നുവിടണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 3,000 കോടി രൂപയുടെ മണല്‍ ഡാമിന്റെ അടിത്തട്ടിലുണ്ട്. ഈ മണല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് അന്നത്തെ ജലവിഭവ മന്ത്രി മാത്യു ടി തോമസ് ഡാം തുറക്കാതിരുന്നത്. ഇതിനായി 300 കോടി രൂപ കൈക്കൂലി പറ്റിയെന്ന് കെ. കൃഷ്ണന്‍കുട്ടി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാലോട് സന്തോഷ് പറഞ്ഞു.
തമിഴ്‌നാടിന് നല്‍കേണ്ട വെള്ളം നല്‍കാതിരുന്നതും ഇവിടുത്തെ സിവില്‍ വര്‍ക്കിന് തടസ്സം ഉണ്ടാകാതിരിക്കാനാണ്. ബിജു പ്രഭാകര്‍ ഐഎഎസ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട് ഇത് മനുഷ്യനിര്‍മ്മിത പ്രളയമാണെന്ന്. ഈ വിഷയത്തില്‍ സിഎജി റിപ്പോര്‍ട്ടും ഹൈക്കോടതിയുടെ കണ്ടെത്തലുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ എന്റെ പക്കലുണ്ടെന്നും പാലോട് സന്തോഷ് പറഞ്ഞു.
ഈ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. ഈ ദുരന്തത്തെ പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ദുരന്തത്തിന് ഉത്തരവാദികളായവര്‍ ഇന്നും അധികാരത്തില്‍ തുടരുന്നത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിക്ക് ഈ കാര്യങ്ങള്‍ എല്ലാം അറിയാമായിരുന്നു. അതുകൊണ്ടാണ് മാത്യു ടി. തോമസിനെ അന്ന് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. ജനതാദളിലെ നേതാക്കള്‍ക്കും ഇക്കാര്യം വ്യക്തമായി അറിയാം. ഇതിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും പാലോട് സന്തോഷ് പറഞ്ഞു.
















