കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കഴിയാത്ത പോളിങ് ഉദ്യോഗസ്ഥര്‍ക്ക് (തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ വിന്യസിച്ചിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്) ഇനി വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി.
കേരള എന്‍ജിഒ യൂണിയന്‍, ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ചില സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ ഉത്തരവ്. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കേ ജുഡീഷ്യല്‍ ഇടപെടലുണ്ടായാല്‍ അത് നീതിയെയും പവിത്രതയെയും പ്രതികൂലമായി ബാധിക്കുമെന്ന തെര. കമ്മിഷന്റെ വാദം അംഗീകരിച്ച് ജസ്റ്റിസ് കെ.വി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. തപാല്‍ ബാലറ്റുകള്‍ ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പലര്‍ക്കും അതത് മണ്ഡലങ്ങള്‍ക്ക് പുറത്തുള്ള പോളിങ് സ്റ്റേഷനുകളുടെ ചുമതല നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് തപാല്‍ ബാലറ്റ് പേപ്പറുകള്‍ ലഭിച്ചില്ല, 20,411 പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തപാല്‍ ബാലറ്റുകള്‍ വഴി വോട്ടവകാശം വിനിയോഗിക്കാന്‍ റിട്ടേണിങ് ഓഫീസറെ അനുവദിക്കുന്ന 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 27ഉം അവര്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചു. ഹര്‍ജികളെ എതിര്‍ത്ത കമ്മിഷന്‍, തെര. പ്രക്രിയ പൂര്‍ത്തിയാകാറായെന്നും ഈ മാസം 4ന് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുകയാണെന്നും ഈ ഘട്ടത്തിലുള്ള ഇടപെടല്‍ മുഴുവന്‍ ഷെഡ്യൂളിനെയും തടസപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും നല്‍കാന്‍ വൈകിയെന്നുമുള്ള ആരോപണങ്ങള്‍ കമ്മിഷന്‍ നിഷേധിച്ചു.
ഏപ്രില്‍ 9ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000ത്തിലധികമുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന ആരോപണത്തില്‍ കഴിഞ്ഞദിവസം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദാംശം തേടിയിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ യോഗ്യരായ പൗരന്മാര്‍ക്കും അവരുടെ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കമ്മിഷന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണപരമോ ലോജിസ്റ്റിക്കല്‍ പരാജയമോ കാരണം ഭാവിയിലെ തെരഞ്ഞെടുപ്പുകളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശക്തമായ ഒരു സംവിധാനം രൂപീകരിക്കാനും നടപ്പിലാക്കാനും കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെട്ടിരുന്നു.
















