കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും (ടിഎംസി) ബിജെപിക്കും ഒരുപോലെ നിർണായകമായ ഈ ഘട്ടത്തിൽ, കൊൽക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിലാണ് രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും വലിയ പോരാട്ടം നടക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ കരുത്തനായ നേതാവ് സുവേന്ദു അധികാരിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇവിടെ നടക്കുന്നത്.
2021-ലെ നന്ദിഗ്രാം പോരാട്ടത്തിന്റെ ആവർത്തനമെന്നാണ് ഭവാനിപൂരിലെ മത്സരത്തെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അന്ന് സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്‌ക്ക് ഭവാനിപൂർ തന്റെ രാഷ്‌ട്രീയ അസ്തിത്വം തെളിയിക്കാനുള്ള അഭിമാന പോരാട്ടമാണ്. എന്നാൽ മമതയെ വീണ്ടും അട്ടിമറിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സുവേന്ദു അധികാരി.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 142 സീറ്റുകളിൽ ഭൂരിഭാഗവും തൃണമൂലിന്റെ കോട്ടകളായി അറിയപ്പെടുന്ന തെക്കൻ ബംഗാൾ ജില്ലകളിലാണ്. കൊൽക്കത്ത (11 സീറ്റുകൾ), നോർത്ത് 24 പർഗാനാസ് (33), സൗത്ത് 24 പർഗാനാസ് (31), നാദിയ (17), ഹൗറ (16), ഹൂഗ്ലി (18), പൂർബ ബർധമാൻ (16) എന്നിവയാണ് ഇന്നത്തെ വിധി നിർണയിക്കുന്ന ജില്ലകൾ. 2021-ൽ ഈ 142 സീറ്റുകളിൽ 123 എണ്ണവും ടിഎംസി കൈക്കലാക്കിയിരുന്നു. ഇത് നിലനിർത്തുക എന്നത് മമതയ്‌ക്ക് വെല്ലുവിളിയാണെങ്കിൽ, ഈ കോട്ടകളിൽ വിള്ളലുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
പ്രശ്നബാധിത മേഖലകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സേനയുടെ കർശന നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണ രംഗത്ത് സജീവമായിരുന്നു. ബംഗാൾ കൂടാതെ കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മേയ് 4-ന് നടക്കും.
















