തിരുവനന്തപുരം: ആഗോളതലത്തില്‍ ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും കാരണം ഇന്ധന വിപണി കത്തുമ്പോള്‍, ഭാരതം ഒരു സുരക്ഷിത ദ്വീപുപോലെ ശാന്തമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.
“ഇതിനു പിന്നില്‍ കൃത്യമായ കണക്കുകളും കരുത്തുറ്റ ഭരണവുമുണ്ട്. പാക്കിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 393 രൂപ ആണെങ്കില്‍ ഭാരതത്തില്‍ 95രൂപയാണ്….കണക്കുകള്‍ കള്ളം പറയില്ല!”- കുമ്മനം രാജശേഖരന്‍ ഫെയ്സ്ബുക്കില്‍ കുറിയ്‌ക്കുന്നു.
കുമ്മനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
അയല്‍രാജ്യത്തെ അവസ്ഥ: പാക്കിസ്ഥാനില്‍ ഇന്ന് ഒരു ലിറ്റർ പെട്രോളിന്റെ വില 393.35 പാക് രൂപ ആണ്. ഒറ്റയടിക്ക് 26.77 രൂപയാണ് അവിടെ വർദ്ധിപ്പിച്ചത്. ജനങ്ങള്‍ തെരുവിലിറങ്ങുന്ന അവസ്ഥയിലാണ് നമ്മുടെ അയല്‍രാജ്യം.
ഭാരതത്തിന്റെ കരുത്ത്: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ കടന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍ വില ലിറ്ററിന് ₹94 – ₹105 എന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു.
നികുതിയിലെ വിട്ടുവീഴ്ച: യുദ്ധകാലത്തെ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതം വെട്ടിക്കുറച്ചു. പെട്രോള്‍ ഡ്യൂട്ടി ₹13-ല്‍ നിന്ന് വെറും ₹3 ആയും, ഡീസലിന്റേത് പൂജ്യം (Zero) ആയുമാണ് കുറച്ചത്.
ഭീമമായ നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നു: എണ്ണക്കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിന് ₹26 ഉം ഡീസലിന് ₹82 ഉം നഷ്ടം സഹിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഈ നഷ്ടം (ദിവസവും ഏകദേശം ₹2,400 കോടി) ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതെ സർക്കാർ താങ്ങുന്നു. തന്ത്രപരമായ നീക്കം: ഇറാൻ യുദ്ധം കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വരവ് 20% തടസ്സപ്പെട്ടിട്ടും, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി ഇന്ത്യ ഊർജ്ജ സുരക്ഷ ഉറപ്പാക്കി.
സത്യം ഇതാണ്: യുദ്ധം കാരണം ലോകം മുഴുവൻ വിലക്കയറ്റത്തില്‍ വലയുമ്പോള്‍, സ്വന്തം നികുതി വരുമാനം പോലും വേണ്ടെന്നു വച്ച് ജനങ്ങളെ സംരക്ഷിക്കുന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. അയല്‍രാജ്യത്തെ ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങളെ കാണുമ്പോള്‍ നമുക്ക് അഭിമാനിക്കാം, നമ്മള്‍ സുരക്ഷിതമായ കൈകളിലാണ്!’, കുമ്മനം രാജശേഖരൻ കുറിച്ചു.
















