മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നിലമ്പൂർ ഡിഎഫ്ഒ ധനിക് ലാൽ. ടാപ്പിംഗിന് ഇടയ്‌ക്കല്ല ആനയുടെ ആക്രമണം ഉണ്ടായതെന്നും ജംഷീറിനൊപ്പം മറ്റ് രണ്ടു പേർ കൂടി ഉണ്ടായിരുന്നുവെന്നും ധനിക് ലാൽ പറഞ്ഞു. സംഭവത്തെക്കു റിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരം വന്യമൃഗശല്യം ഉള്ള പ്രദേശമാണിവിടം. കാട്ടാന ആക്രമണത്തിൽ പരിക്കു പറ്റിയെന്ന് ജംഷീർ തന്നെയാണ് സുഹൃത്തുക്കളിൽ ചിലരെ വിളിച്ചു പറഞ്ഞത്. ഇവർ അവിടെയെത്തി ജംഷീറിനെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. ജംഷീറിന്റെ നെഞ്ചിനും കൈക്കും കാലിനുമാണ് പരിക്കേറ്റിരുന്നത്. നെഞ്ചിലെ പരിക്ക് ആഴത്തിലുള്ളതായിരുന്നു. ഒപ്പം ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കാര്യങ്ങൾക്ക് വ്യക്തത വരൂവെന്ന് ഡിഎഫ്ഒ അറിയിച്ചു. ആക്രമണം നടന്നുവെന്ന് പറയുന്ന തോട്ടത്തിൽ ജംഷീർ ടാപ്പിംഗ് നടത്തിയിരുന്നില്ല. ജംഷീറും സുഹൃത്തുക്കളും എന്തിന് ഇവിടെയെത്തിയെന്ന് അറിയില്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
















