കൊച്ചി: നടനും ബിഗ്‌ബോസ് താരവുമായ ഷിയാസ് കരീമിനെതിരായുള്ള രണ്ടാമത്തെ പീഡന പരാതിയിലും പോലീസ് കേസെടുത്തു. സ്ത്രീയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തത്. 60 വയസ്സുള്ള സ്ത്രീയെ ആണ് ഷിയാസ് കരീം പീഡിപ്പിച്ചതെന്നാണ് വിവരം. ഇവർക്ക് 60 വയസുണ്ടെന്ന് ഷിയാസ് കരിം തന്നെയാണ് ഒരു ചാനലിനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ വയസ്സായ അവർ വ്യാജ പരാതി നൽകിയെന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ സ്ത്രീയുടെ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
പരാതി ഇങ്ങനെ,
പ്രവാസിയും വ്യവസായിയുമായ സ്ത്രീ കഴിഞ്ഞ ഏഴ് വർഷമായി കൊച്ചിയിലാണ് താമസിക്കുന്നത്.2023 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് ഷിയാസ് കരീമിനെ പരിചയപ്പെടുന്നത്. പരിചയം ഒടുവിൽ സൗഹൃദമായി. 2024ൽ ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലാവുകയും ചെയ്തു. ആദ്യ തന്റെ കൈയ്യിൽ നിന്ന് പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് കൈക്കലാക്കി. തൻറെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ വീണ്ടും 22 ലക്ഷം രൂപ വാങ്ങി. ജിം തുടങ്ങാനെന്നാണ് പറഞ്ഞത്. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനവും നൽകി.
അതുകൂടാതെ ആജീവനാന്തകാലം തന്നെ ഒപ്പം നിർത്തുമെന്നും വാഗ്ദാനം നൽകി. അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് തൻറെ ഗർഭപാത്രം നീക്കി. ആ സമയം ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. ഈ സമയത്തും തന്നെ ലൈംഗിക ചൂഷണം ചെയ്തു. വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെന്ന പേരിൽ ഷിയാസ് തൻറെ കയ്യിൽ നിന്ന് പണം വാങ്ങി. ഷിയാസിന്റെ പിന്നീടുള്ള വിവാഹത്തിന് ശേഷവും താനുമായി അടുപ്പം തുടരുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തു.
കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും താൻ ലൈംഗിക ചൂഷണത്തിന് ഇരയായി. ഒടുവിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താൻ പണം തിരികെ ആവശ്യപ്പെട്ടതോടെ സുഹൃത്തുമായി തൻറെ കോഴിക്കോടുള്ള ഫ്ലാറ്റിൽ അതിക്രമിച്ച് കയറുകയായിരുന്നു. അവിടെയെത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയോടൊപ്പം 49 ലക്ഷം രൂപ തട്ടിയെടുത്തതായും ഇവർ പരാതിയിൽ പറയുന്നു.ഇവർക്ക് 50 ലേറെ പ്രായമുണ്ടെന്നാണ് സൂചന.
ഷിയാസിനെതിരായ ബീഫ് വിവാദം പുകയുമ്പോഴാണ് പീഡന പരാതി.
ഒരു പരിപാടിക്കിടെ ഭക്ഷണം കഴിക്കുന്നതിനിടെ അനുമോൾ ബീഫ് വേണ്ട എന്ന് പറഞ്ഞപ്പോൾ ‘ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ’ എന്ന ഷിയാസിന്റെ ചോദ്യം വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ഷിയാസിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ അങ്ങനെ ചോദിച്ചത് കൂട്ടുകാർക്കിടയിലെ ഒരു തമാശയായിട്ടാണെന്നും നിങ്ങളിൽ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടാകുമെന്നുമായിരുന്നു ഷിയാസിന്റെ പ്രതികരണം.
















