അഹമ്മദാബാദ് : ഏപ്രിൽ 26 ന് നടന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയകളിലൊന്നായ ഇത് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ വികാരം സൂചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ 15 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 43 സീറ്റുകൾ എതിരില്ലാതെ നേടിയതിനാൽ ബിജെപിക്ക് നേരത്തെ തന്നെ മുൻതൂക്കം ലഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 15 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 55.1 ശതമാനം വോട്ടർമാരാണ് വോട്ട് ചെയ്തത്. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പോളിംഗ് ശതമാനം കൂടുതലാണ്, മുനിസിപ്പാലിറ്റികളിൽ 65.53 ശതമാനവും ജില്ലാ പഞ്ചായത്തുകളിൽ 66.64 ശതമാനവും താലൂക്ക് പഞ്ചായത്തുകളിൽ 67.26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
15 മുനിസിപ്പൽ കോർപ്പറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ആകെ 9,200 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ വിപുലമായ ജനാധിപത്യ പ്രക്രിയയിൽ 4.18 കോടിയിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ യോഗ്യരായിരുന്നു.
















