ന്യൂഡൽഹി: തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തില്‍ അമിത് മാളവ്യ എന്ന പേര് രാഷ്‌ട്രീയ വൃത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തികളില്‍ ഒരാളായ അദ്ദേഹം, പ്രത്യേകിച്ച് ഡിജിറ്റല്‍ പ്രചാരണരംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുന്ന നേതാവായി മാറിയിട്ടുണ്ട്.
ബംഗാള്‍, തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഐടി സെല്ലിന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്. അമിത് മാളവ്യയുടെ നേതൃത്വത്തിലുള്ള ഐടി സെല്‍ കേന്ദ്രനേതൃത്വത്തോടും സംസ്ഥാന നേതാക്കളോടും നിരന്തരം ചര്‍ച്ച നടത്തി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു. കൊല്‍ക്കത്തയിലെ ന്യൂ ടൗണിലാണ് ബംഗാള്‍ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെങ്കിലും, പിന്നീട് സ്വകാര്യ ഏജന്‍സികളില്‍ ആശ്രയിക്കുന്നത് ഒഴിവാക്കി സ്വയംപര്യാപ്തമായ സംവിധാനം ബിജെപി വികസിപ്പിച്ചു. ഇതിന്റെ ഭാഗമായി ഐടി സെല്‍ ശക്തിപ്പെടുത്തുകയും, ഡാറ്റ അധിഷ്ഠിതവും പ്രൊഫഷണല്‍ സംവിധാനവുമായ പ്രചാരണരീതി സ്വീകരിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ മുതല്‍ യോഗി ആദിത്യനാഥ് എവിടെ പ്രസംഗിക്കണം എന്നതുവരെ പ്രചാരണപരിപാടികള്‍ ഈ സംഘമാണ് ആസൂത്രണം ചെയ്യുന്നത്. പ്രാദേശിക വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഡിജിറ്റല്‍ ഡാറ്റയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് ഓരോ വോട്ടറെയും സ്വാധീനിക്കാന്‍ ലക്ഷ്യമിടുന്ന രീതിയാണ് നിലവിലുള്ളത്. ബംഗാളില്‍ ഭാഷയും സംസ്കാരവും മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ വഴി “പുറത്തുനിന്നുള്ള പാര്‍ട്ടി” എന്ന വിമര്‍ശനത്തെ നേരിടാന്‍ ബിജെപി ശ്രമിച്ചു. രവീന്ദ്രനാഥ് ടാഗോർ പോലുള്ള സാംസ്കാരിക പ്രതീകങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പ്രചാരണങ്ങളും ശ്രദ്ധേയമായി.
പ്രയാഗ്‌രാജ് സ്വദേശിയായ അമിത് മാളവ്യ, ദയാൽബാഗ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ലും പഠനം പൂര്‍ത്തിയാക്കിയ ശേഷം ബാങ്കിംഗ് മേഖലയിലായിരുന്നു സേവനം. 2009ല്‍ ‘ഫ്രണ്ട്സ് ഓഫ് ബിജെപി’ എന്ന വേദിയിലൂടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് 2015ല്‍ ബിജെപി ഐടി സെല്ലിന്റെ ദേശീയ കണ്‍വീനറായി നിയമിതനായി.
ഇപ്പോള്‍, തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഏകോപനത്തിലും ആശയസമരങ്ങളിലും സജീവമായി ഇടപെടുന്ന അമിത് മാളവ്യ, പാര്‍ട്ടിയുടെ ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പിയായി വിലയിരുത്തപ്പെടുന്നു
















