വിഴിഞ്ഞം: കേസുകളില്‍പ്പെട്ട് പിടികൂടി വിഴിഞ്ഞത്ത് എത്തിക്കുന്ന കടല്‍ യാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയായി മാറുന്നു. ഇവിടെ എത്തുന്നതോടെ കോടതിയും കേസുകളുമായി കുടുങ്ങുന്ന ബോട്ടുകള്‍ക്കും ബാര്‍ജിനും പുറമെ ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു. കപ്പലിന് നിയമവും നിയന്ത്രണവും മറികടന്ന് ആയിരം ലീറ്റര്‍ ഇന്ധനം കഴിഞ്ഞ ദിവസം എത്തിക്കാതിരുന്നെങ്കില്‍ എന്‍ജിന്‍ ഓഫായി നിയന്ത്രണം തെറ്റി കൂറ്റന്‍ കപ്പല്‍ വരുത്തി വയ്‌ക്കുന്ന വിനാശത്തിന് തുറമുഖ അധികൃതര്‍ സമാധാനം പറയേണ്ടി വരുമായിരുന്നു. യാത്രക്കിടയില്‍ ഇന്ധനം തീര്‍ന്ന് സഹായം തേടിയെത്തിയ മുംബൈ ടഗ്ഗ്, മയക്കുമരുന്ന് കടത്തിയെന്ന സംശയത്തില്‍ തീരസംരക്ഷണ സേനപിടികൂടി കൊണ്ടുവന്ന ഇറേനിയന്‍ ബോട്ടും ശ്രീലങ്കന്‍ ബോട്ടുകളുമെല്ലാം അധികൃതര്‍ക്ക് വരുത്തിവച്ച വിനക്കള്‍ക്ക് കണക്കില്ലായിരുന്നു. ഏറെക്കാലത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ പരിഹാരം കണ്ടതിന്റെ ആശ്വാസത്തിനിടയിലാണ് ഉള്‍ക്കടലില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് തകര്‍ത്ത കേസില്‍ വിദേശകപ്പല്‍ സോളിസിന്റെ വരവ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 27 വരെ നങ്കൂരമിടാന്‍ അനുവാദം ചോദിച്ച കപ്പലിന് നിശ്ചിത ദിവസത്തിനുള്ളില്‍ തീരം വിടാനായില്ല. ഇതിനിടയില്‍ നിയമക്കുരുക്കില്‍ പെട്ടു. ഇരുപത് ജീവനക്കാരുമായി വന്നശേഷം യാത്ര അനിശ്ചിതത്വത്തിലായ കപ്പല്‍ നങ്കൂരമിട്ട് ഒന്നര മാസത്തിനുള്ളില്‍ തന്നെ അധികൃതരെ വെള്ളം കുടിപ്പിച്ചു. എന്‍ജിന്‍ ഓഫാകാതെ കപ്പലിനെ നിലനിര്‍ത്താന്‍ അടിയന്തിരമായി ഇന്ധനം വേണമെന്ന് ജീവനക്കാര്‍ ഡിജി ഷിപ്പിംഗിന് അടിയന്തിര സന്ദേശമയച്ചു. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ വിഴിഞ്ഞത്തേ പോര്‍ട്ട് അധികൃതര്‍ ഓടി നടന്ന് പ്രാദേശിക പെട്രോള്‍ പമ്പില്‍ നിന്ന് ആയിരം ലിറ്റര്‍ ഇന്ധനം എത്തിച്ചാണ് താല്കാലിക പരിഹാരം കണ്ടെത്തിയത്. ഒന്നേകാല്‍ ലക്ഷത്തോളം ലിറ്റര്‍ ഇന്ധനം നിറക്കാന്‍ ശേഷിയുള്ള കപ്പലില്‍ അവശേഷിച്ചിരുന്നത് ആയിരത്തില്‍ താഴെ ലിറ്റര്‍ എന്നതും ഏറെ ഗൗരവതരമായിരുന്നു.
വിയറ്റ്‌നാം കപ്പലായ സോളിസിന്റെ ഉടമയെ ഇന്ധന കുറവിനെക്കുറിച്ച് ജവനക്കാര്‍ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല. മുമ്പ് ഇന്ധനക്കുറവ് കാരണം സഹായം ചോദിച്ചെത്തിയ മുംബൈ ടഗ്ഗും അധികൃതരെ വെള്ളം കുടിപ്പിച്ചിരുന്നു. ശമ്പള കുടിശ്ശിക നല്‍കാത്തതില്‍ ജീവനക്കാര്‍ കേസുമായി കോടതിയില്‍ പോയതോടെ നിയമത്തിന്റെ പരിധിയിലായ ടഗ്ഗ് വര്‍ഷങ്ങളോളം മാരിടൈം ബോര്‍ഡ് തുറമുഖത്തിന്റെ ശാപമായി കിടന്നിരുന്നു. നിരവധി തവണ നങ്കൂരം തകര്‍ത്തു ടഗ്ഗിനെ പിടിച്ച് കെട്ടാന്‍ അധികൃതര്‍ എറെ വിയര്‍പ്പൊഴുക്കേണ്ടി വന്നിരുന്നു. ഒടുവില്‍ കാറ്റും മഴയും ഏറ്റ് വാര്‍ഫിന് സമീപം കടലില്‍ താഴ്ന്ന ടഗ്ഗിനെ പൊളിച്ച് മാറ്റാനുള്ള കോടതി ഉത്തരവ് ലഭിക്കുന്നത് വരെ അധികൃതര്‍ കാവല്‍ നിന്നു.
മയക്കുമരുന്ന് കടത്തുന്നതായ സംശയത്തില്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത ഇറേനിയന്‍ ബോട്ടിന്റെ കാര്യവും വ്യത്യസ്ഥമായിരുന്നില്ല. എന്‍ഐഎ കോടതി കേസ് തള്ളിയതോടെ പ്രതികളെന്ന് സംശയിച്ചിരുന്നവര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയെങ്കിലും ബോട്ടിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഒടുവില്‍ അതും പൊളിച്ച് മാറ്റുന്നതുവരെ തൊണ്ടിമുതല്‍ എന്ന രീതിയില്‍ അധികൃതര്‍ സംരക്ഷിച്ചു. അന്ന് നിരവധി തവണ നങ്കൂരം തകര്‍ത്ത് കടലിലേക്ക് ഒഴുകിയ ഇറേനിയന്‍ ബോട്ടിനെ ബന്ധിക്കുന്നതിന് അധികൃതര്‍ ചിലവാക്കിയ പണത്തിനും കണക്കില്ല.
അഞ്ച് വര്‍ഷം മുന്‍പ് മയക്ക് മരുന്ന് കടത്ത് സംശയത്തിന്റെ പേരില്‍ ഉള്‍ക്കടലില്‍ നിന്ന് പിടികൂടിയ രണ്ട് ശ്രീലങ്കന്‍ ബോട്ടുകള്‍ ഇപ്പോഴും കടല്‍ക്കരയില്‍ വിശ്രമിക്കുന്നുണ്ട്. ഇതിന് എന്നാണ് ശാപ മോക്ഷമുണ്ടാകുമെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് ഒരറിവുമില്ല. കാലപ്പഴക്കം കാരണം നാശത്തിന്റെ വക്കിലായ ശ്രീലങ്കന്‍ ബോട്ടുകള്‍ക്ക് ഇപ്പോഴും പോലീസ് കാവലുണ്ട്. ഇതിനിടയിലാണ് വിദേശ ചരക്ക് കപ്പലിന്റെ വരവ്. നഷ്ടപരിഹാരം നല്‍കി കോടതിക്ക് പുറത്ത് ചര്‍ച്ചകളിലുടെ പരിഹാരം കണ്ട് മടങ്ങാമെന്ന കപ്പല്‍ അധികൃതരുടെ പ്രതീക്ഷകളും മങ്ങിയ നിലയിലാണ്. നിലവില്‍ പരിഹാരം കാണുന്നതുവരെ കപ്പല്‍ വിട്ടു നല്‍കരുതെന്ന് ഡി ജി ഷിപ്പിംഗ് വിഴിഞ്ഞം തുറമുഖത്തെ ഉേദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
















