
കൊച്ചി : ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാമി വിവേകാനന്ദനെയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അവഹേളിച്ച സംഭവത്തിൽ വിമർശനം ശക്തമാകുന്നു . ബാലരമ മുൻ ഡിസൈനറായ പള്ളിക്കോണം രാജീവിനെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് വിശ്വഹിന്ദു പരിഷത്ത്.
യോഗി ആദിത്യനാഥിനെ സ്വാമി വിവേകാനന്ദൻ ചവിട്ടുന്ന ചിത്രമാണ് പള്ളിക്കോണം രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിരുന്നത്. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന കുറിപ്പും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാനമായ യോഗിവര്യൻ സ്വാമിവിവേകാനന്ദനെ ഗുണ്ടയായി ചിത്രീകരിക്കുന്നതായിരുന്നു രാജീവിന്റെ പോസ്റ്റ്.
‘ ഈ ഒരു ഗുണോം കോണോം ഇല്ലാത്തോരോക്കെ എവിടുന്നു കേറിവരുന്നു . വിവേകാനന്ദസ്വാമി തന്നെപ്പോലെ ഒരു ഗുണ്ടയായിരുന്നോടോ? താനൊക്കെ കൂടി ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കുന്ന ലക്ഷണമുണ്ട് ‘ എന്നാണ് ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറുടെ വാക്കുകൾ.
സംഭവത്തിൽ രാജീവിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.
വിവാദം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ച് രാജീവ് മാപ്പ് പറഞ്ഞു.
‘ചിത്രം കേരളത്തിൽ നിരവധി വ്യക്തികളെയും സംഘടനകളെയും മാനസികമായി ബുദ്ധിമുട്ടിച്ചു എന്ന് പ്രതികരണങ്ങളിൽനിന്ന് മനസിലാക്കുന്നു. ഈ ചിത്രം എന്റെ സൃഷ്‌ടിയാണ് എന്ന നിലയിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. മറ്റൊരു Fb പോസ്റ്റിൽ നിന്ന് പകർത്തിയിട്ട ഈ ചിത്രം എനിക്ക് മുമ്പ് പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും കേരളത്തിന് വെളിയിലും പ്രചരിക്കുന്നതായി ഞാൻ കണ്ടിരുന്നു. ആരോ AI യിൽ നിർമ്മിച്ച ആ ചിത്രം വീണ്ടുവിചാരമില്ലാതെ ഞാൻ പകർത്തിയിട്ടതിനാൽ ആ പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം മാപ്പു ചോദിക്കുന്നു.
ഈ പോസ്റ്റ് അതിരു കടന്നുപോയി എന്ന് സ്വയം ബോധ്യപ്പെട്ട് വിവാദങ്ങൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ പിൻവലിച്ചിരുന്നതാണ്. അതിനുള്ളിൽ തന്നെ സ്‌ക്രീൻ ഷോട്ട് എടുത്ത് മറ്റാരോ പ്രചരിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിൽ എനിക്കെതിരെയുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു‘ എന്നും രാജീവ് പറയുന്നു.