കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട അനാട്ടമി വിഭാഗം മേധാവി ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് തലശ്ശേരി ജില്ല അഡീഷണൽ സെഷൻസ് കോടതി. അതേസമയം ഡോ. സംഗീത നമ്പ്യാരിന് മുൻകൂർ ജാമ്യം അനുവദിച്ചു.
നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് അധ്യാപകരുടെ വാദം. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കാരണങ്ങളാണ് നിതിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഡോ. റാമിന്റെ പ്രധാന വാദം. താനും ദളിത് വിഭാഗത്തിൽ പെട്ട ആളാണെന്ന റാമിന്റെ വാദത്തിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ തെളിവ് ഹാജരാക്കി ഈ വാദം തള്ളിയിരുന്നു.
സംഭവ സമയം നാട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് ഡോ. സംഗീതയുടെ വാദം. ലോൺ ആപ്പ് വിഷയത്തിൽ പരാതി നൽകാൻ അധ്യാപികയായ ലത ശശിധരനെ പ്രേരിപ്പിച്ചത് റാം ആണെന്നും ഇത് നിതിനോടുള്ള വൈരാഗ്യം കൊണ്ടാണ് എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.
ആത്മഹത്യാ പ്രേരണാക്കുറ്റത്തിനൊപ്പം പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമവും പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്.















